ചക്കമരം മേരി നേഴ്സ്.......

ഇത്തവണ ഞാന്‍ കരഞ്ഞു ബഹളം ഉണ്ടാക്കിയതിന്‍പ്രകാരം എന്നെ പനങ്ങാട് അമ്മേടെ വീട്ടില്‍ കൊണ്ടു വിടാമെന്ന് അമ്മ സമ്മതിച്ചിരിക്കുകയാ...“ അവന്‍ കൊച്ചല്ലേ...സ്ക്കൂളില്‍ പോയി തൂടങ്ങ്യാ അവനു ഇങ്ങനെ പോകാനൊക്കില്ലല്ലോ..” എന്ന അച്ചമ്മേടെ സപ്പോര്‍ട്ടും എനിക്കുണ്ടായിരുന്നു..ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച അമ്മ വീട്ടിലെ താമസക്കാലം തൂടങ്ങുന്നതിനു മുന്‍പായി ഇവിടെ തറവാട്ടിലെ ചില ഓര്‍മ്മയുടെ നുറുങ്ങുകള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു...

ചക്ക മരം

ഒരു ദിവസം അമ്മയുടെ നാത്തൂനായ രാധമ്മായി വീട്ടില്‍ വന്നു.പൊതുവേ വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്ക് വീട്ടിലും പറമ്പിലുമുള്ള സാധനങ്ങള്‍ കാണിച്ചുകൊടുക്കുന്ന ഒരു പരിപാടി അന്നെനിക്കുണ്ടായിരുന്നു.രാധമ്മായി വന്ന ഉടനെ ഞാന്‍ അമ്മായിയിയെ നേരേ മുകളിലെ ഞങ്ങളുടെ റൂമില്‍ കൊണ്ടു പോയി; ബോംബെ ഡൈയിങ്ങ് കമ്പനീടെ കലണ്ടറിലെ സിനിമാ നടി മാധവിയുടെ ഫോട്ടൊ കാണിച്ചുകൊടുത്തു..“ കണ്ടൊ ഞങ്ങളുടെ വീട്ടില്‍ മാധവി ഉണ്ട്..നിങ്ങളോടെ ഉണ്ടൊ..?”“ ആ ഇതാ സുരാജി പറഞ്ഞ നിന്റെ പെണ്ണിന്റെ ഫോട്ടൊ..?, നന്നായിട്ടുണ്ട് വലുതാകുമ്പൊ നിനക്കു അവളെ കെട്ടിച്ചുതരാം..പോരെ.?”അതോടെ ആ പരി പാടി ഞാന്‍ നിര്‍ത്തി..എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ചമ്മല്‍ അതാ....ചമ്മിയത് മറയ്ക്കാന്‍ എന്റെ അടുത്ത ചോദ്യം .. “ അപ്പൊ അമ്മായിടെ വീട്ടില്‍ചക്ക മരം ഉണ്ടോ..”“ ഇല്ല..കണ്ണാ..ഞങ്ങളുടെ വീട്ടില്‍ ചക്ക ഉണ്ടാകുന്ന പ്ലാവ് ഉണ്ട്...”എന്റെ രണ്ടാമത്തെ ചമ്മല്‍...ഒപ്പം ചക്ക ഉണ്ടാകുന്ന മരത്തിന്റെ പേര് പ്ലാവ് എന്നുള്ള തിരിച്ചറിവും....പിന്നീടെപ്പോഴും എന്നെ കാണുമ്പൊ രാധമ്മായി ചോദിക്കും ..“ കണ്ണാ..മാധവിയും ചക്ക മരവും ഇപ്പോഴുമില്ലേ വീട്ടില്‍...?”

മേരി നഴ്സ്.

അന്ന് അച്ചാച്ചന് സുഖമില്ലാതെ ദിവസവും കുത്തിവയ്ക്കാനായി മേരി നഴ്സ് വീട്ടില്‍ വരുമായിരുന്നു..മേരി നഴ്സ് വീട്ടില്‍ വന്നാല്‍ ഞാനും കൂടെ കൂടും ..വെളുത്ത് തടിച്ച് പൊക്കം കുറഞ്ഞ നേഴ്സിന്റെ ബാഗിനുള്ളിലെ സാധനങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം..വൈകീട്ട് നഴ്സ് വന്ന ഉടനെ എന്റെ മറ്റൊരു ഇളയമ്മയായ കമലമേമ ഒരു പാത്രത്തില്‍ ചൂടുവെള്ളം കൊണ്ടുവരും, ബാഗിലെ ഒരു ചെറിയ ചെപ്പില്‍ നിന്നും സൂചിയും സിറിഞ്ചും ചൂടുവെള്ളത്തില്‍ കഴുകി ഒരു ചെറിയ കുപ്പിയില്‍ നിന്നും മരുന്ന് നിറച്ച് അച്ചാച്ചന്റെ എളിയില്‍ കുത്തിവച്ച് ഒരു പഞ്ഞിയില്‍ എന്തോമുക്കി എനിക്കു തരും രണ്ട് മിനിട്ട് നന്നായി തിരുമ്മിക്കോ എന്നും പറയും...ഞാന്‍ തിരുമ്മല്‍ കഴിഞ്ഞാല്‍ ആരും കാണാതെ അച്ചാച്ചന്റെ മേശപ്പുറത്തിരിക്കുന്ന ഒരു വെളുത്ത് ജെലൂസിലിന്റെ രുചിയുള്ള മരുന്ന് ഒരു സ്പൂണ്‍ അകത്താക്കി വായും തുടച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ ഉമ്മറത്തേയ്ക്ക് പോകും..എന്റെ കാലക്കേടിന് മേരി നഴ്സ് ഇതു കൈയ്യോടെ പിടികൂടി..ഓഹ് അന്ന് ഒടിഞ്ഞു തീര്‍ന്ന ചൂലിന്റെ ഈര്‍ക്കിലുകള്‍...കേട്ട ചീത്തകള്‍....

വിഷം തീറ്റ

ഒരിക്കല്‍ ഉച്ചയൂണു കഴിഞ്ഞ് വടയ്ക്കേപ്പുറത്തെ തിണ്ണയിലിരിക്കുമ്പോഴാ വടയ്ക്കേലെ അമ്മുട്ടിഅമ്മാമ്മ തന്റെ രണ്ട് പേരകുട്ടികളേയും ഒക്കത്തിരുത്തി കരഞ്ഞുകൊണ്ട് ഓടി വരുന്നത്..!!!“ മോളീ, കമലേ...മോളീ...കമലേ..എന്റെ പൊന്നുമക്കള്‍ വിഷം കഴിച്ചേ...”“ എന്റെ മക്കളെ രക്ഷിക്ക്യേ...”ഇതു കേട്ട് ഓടിവന്ന മോളിമേമയുടെ കയ്യില്‍ ഒരു പൊതിയും കൊടുത്തു..“ ഒന്നു നോക്ക് മോളേ ഈ പിള്ളേര്‍ എന്താ കഴിച്ചത്...”“ഇവറ്റേടെ തന്തേം തള്ളേം വരുന്ന വരെ മനുഷ്യന് ആധിയാ..“(അമ്മുട്ട്യമ്മാമ്മേടെ മൂത്തമകനായ ഗോപിചേട്ടന്റെ മക്കളാ ഇവര്‍, ഗോപിചേട്ടനും ഭാര്യ സുമതിചേച്ചിയും ജോലിക്കാരായിരുന്നു.)ഈ ബഹളം നടക്കുമ്പൊ അനു കണ്ണുമടച്ച് കിടക്കായിരുന്നു, നിമ്മി അവളുടെ ചുരുണ്ട മുടിയും പാറിച്ച് അമ്മുട്ട്യ്മ്മാമ്മേടേ കൂടെ കരയുന്നുമുണ്ട്...മോളിയമ്മ ആ പൊതി തിരിച്ചും മറിച്ചും നോക്കി ,അതില്‍ നിന്നും കുറച്ച് വെളുത്ത പൊടിയെടുത്ത് എന്റെ ചുണ്ടില്‍ തേച്ചു..!!!!ആഹാ.. നല്ല മധുരം എനിക്കിഞ്ഞീം വേണം എന്നു പറയാന്‍ നാക്കെടുത്തതും ബോധം കെട്ടു കിടക്കുന്ന അനുവിനെ കണ്ടപ്പൊ ആ നാക്ക് പിന്നാക്കം വലിച്ചു ചുണ്ടിലും കവിളിലും പറ്റിയ പൊടി ശകലങ്ങള്‍ നുണഞ്ഞു നിന്നു...

“ ഇത് പിള്ളേര്‍ എന്തോരം വേണങ്കിലും തിന്നോട്ടെ ...ഇത് ഗ്ലൂക്കോസാ ഗ്ലൂക്കോസ്....”എന്ന് മോളിയമ്മ പറഞ്ഞതും ഞാന്‍ ആ പൊതിയും തട്ടി പറിച്ചോടിയതും ഒരുമിച്ചായിരുന്നു..ഓടുന്നതിനിടയില്‍ ഒന്നു തിരിഞ്ഞു നോക്കുമ്പൊ അതു വരെ ബോധം കെട്ടു കിടന്ന അനു അഴിഞ്ഞു തുടങ്ങിയ ട്രൌസറും കൂട്ടി പിടിച്ച് എന്റെ പിന്നാലെ....

ഡുണ്ഡു പാപ്പന്‍

ഡുണ്ഡു പാപ്പന്‍!!!! ഇങ്ങനെയൊരു വിളിപ്പേരു നിങ്ങളാരെങ്കിലും ജീവിതത്തില്‍ കേട്ടിട്ടുണ്ടോ?

സാധാരണ ഞങ്ങളുടെ നാട്ടില്‍ അഛന്റെ സഹോദരനെ പാപ്പന്‍ എന്നാ വിളിയ്ക്കാറ്..എന്റെ അഛന്റെ സഹോദരനായ ശക്തിധരനെ ഞങ്ങള്‍ ഡുണ്ഡു പാപ്പന്‍ എന്നാ വിളിയ്ക്കാറ് ( ഇപ്പോഴും).കാരണം...

അന്ന് പുള്ളിയ്ക്ക് ഒരു യസ്ഡി ബൈക്ക് ഉണ്ട്.ഈ ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ഡും ഡും ഡൂം എന്ന ഒച്ചയില്‍ നിന്നാ പുള്ളിയ്ക്ക് അപ്പേരു വീണത്...

ഗിയര്‍ ലിവറും കിക്കറും ഒന്നു തന്നെയായ യസ് ഡി ബൈക്കില്‍ ‍കയറിയിരുന്ന് കിക്കര്‍ ഉള്ളിലേയ്ക്ക് അമര്‍ത്തി പുറകോട്ടാക്കി പമ്പ് ചെയ്ത് ആര്‍ഭാടപൂര്‍വ്വം സ്റ്റാര്‍ട്ടാക്കുന്ന ആ വിദ്യ കാണാന്‍ ഞങ്ങള്‍ പിള്ളേഴ്സെല്ലാം പാപ്പന്റെ ചുറ്റും കൂടും. സ്റ്റാര്‍ട്ടായി കഴിഞ്ഞാല്‍ എല്ലാ വരും വരി വരിയായി നിന്ന് അതിന്റെ ഹോണ്‍ അടിക്കും .എല്ലാ ദിവസവും ഈ പരിപാടി മുറ്റത്തരങ്ങേറും.ഹോണടി കഴിഞ്ഞാല്‍ ബാക്കിയെല്ലാവരും അവരവരുടെ വഴിക്ക് പോകും എന്നാല്‍ ഈ ഞാന്‍ മാത്രം അവിടെ ചുറ്റി പറ്റി നില്‍ക്കും .അപ്പൊ ഡുണ്ഡു പാപ്പന്‍ എന്നെ ബൈക്കിന്റെ ടാങ്കിന്റെ മുകളില്‍ ഇരുത്തി റോഡുവരെ ഓടിക്കും...തിരിച്ച് റോഡില്‍ നിന്ന് നടന്ന് വരുന്ന എന്നെ കണ്ടാല്‍ പത്തു പന്ത്രണ്ട് പേരെ ഇടിച്ചിട്ട് സ്ലോ മോഷനില്‍ നടന്നു വരുന്ന മോഹന്‍ലാലിനെ പോലെ തോന്നും...( സത്യം..)

എന്നാല്‍ ഏതാണ്ട് പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ബൈക്ക് ആരും കാണാതെ സ്റ്റാര്‍ട്ടാക്കി ഓടിച്ച് വേലിയില്‍ തട്ടി ഇടിഞ്ഞുപൊളിഞ്ഞു വീണ ഞാന്‍ മൂടൂം തട്ടി എണീറ്റ് ഓടിയ ഓട്ടം ആരെ പോലെയായിരുന്നു എന്നെനിക്കോര്‍മ്മയില്ലട്ടൊ....!!!!

എഞ്ചിനീയര്‍

ഒരിയ്ക്കല്‍ വിറകുവെട്ടാനായി വന്ന ഒരു തമിഴന്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോ ഒരു വലിയ പാത്രം നിറയെ ഉപ്പിട്ട കഞ്ഞി വെള്ളം ഞാന്‍ കൊടുത്തു. ചുണ്ട് പാത്രത്തില്‍ മുട്ടിയ്ക്കാതെ ഒറ്റയടിയ്ക്ക് കുടിയ്ക്കുന്ന ആ വിദ്യയും നോക്കി നിന്ന എന്റെ കൈയ്യില്‍ പാത്രം തിരികെ തന്ന്

“ തമ്പീ നീങ്കെ പടിച്ച് പെരിയ എഞ്ചിനീയറായിടും ...” എന്ന് എന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചു..

ജീവിതത്തില്‍ ആദ്യമായി കിട്ടിയ അനുഗ്രഹം.... ഒരു മരം വെട്ടുകാരന്‍ തമിഴന്റെ വക...

അന്നു രാത്രി അമ്മയോട് : “ അമ്മേ ഈ എഞ്ചിനീയറെന്നു പറഞ്ഞാ എന്താ...?”

“ അത് ഈ വീടും റോഡൊക്കെ പണിയിപ്പിക്കുന്ന ആളില്ലേ..അവരേയാ എഞ്ചീനീയറെന്നു പറയാ...എന്തേ..?”

അന്നു പകലുണ്ടായ സംഭവം ഞാന്‍ അമ്മയോട് പറഞ്ഞു...

“ ശ്ശോ എന്റെ ക് ടാവിന് കരിങ്കണ്ണു വീണല്ലോ ഭഗവാനേ...” എന്നു പറഞ്ഞ് എന്നെ നേരേ അടുപ്പിനരികില്‍ കൊണ്ടു പോയി കുറേ ഉപ്പും മുളകും ഉഴിഞ്ഞിട്ടു..

പ്രിയപ്പെട്ട തമിഴാ...

“ എന്തോ എനിയ്ക്ക് എഞ്ചിനീയറാകാന്‍ കഴിഞ്ഞില്ല, എന്നാലും ഞാനൊരു എംകോം കാരനായി, പോരാത്ത തിന് കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ മത്സരത്തില്‍ തമിഴ് ഉപന്യാസ രചനയില്‍ എനിക്ക് സമ്മാനം കിട്ടി.അതു ഞാനിതാ അങ്ങേയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു....”

നായാടി

വലിയൊരു ഭാണ്ഡവും തൂക്കി വല്ലപ്പോഴും വീട്ടില്‍ വരുന്ന നായാടി തള്ളയെ ഞങ്ങള്‍ പിള്ളേര്‍ അതിശയത്തോടെയാ നോക്കിയിരുന്നത്...പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് വീണുകിടക്കുന്ന ഒരു തേങ്ങയും പിടിച്ചായിരിക്കും നായാടി വരിക..പ്രായചെന്നതും കറുത്തിരുണ്ട് വലിയൊരു ഭാണ്ഡവും പേറി നടന്നു വരുന്ന നായാടി തള്ളയെ കണ്ടാല്‍ ഞാന്‍ ഓടി അഛമ്മേടെ കട്ടിലിനടിയിലൊളിക്കും.രണ്ട് മിനുട്ട് കഴിഞ്ഞാല്‍ ഞാനടക്കമുള്ള സകല പിള്ളേരേം നായാടിയുടെ മുന്‍പില്‍ നിര്‍ത്തും.അഛമ്മ കൊടുത്ത അരിയും തേങ്ങയും ചില്ലറയുമെല്ലാം ഭാണ്ഡത്തിലിട്ട് “ ഉണ്ണ്യോള്‍ ക്ക് ദീനോം കേടുമെല്ലാം ഇല്ലാതെ കാക്കണം......” എന്നു തുടങ്ങുന്ന മന്ത്രമവസാനിക്കുന്നത് “ യ് പണ്ടാറായിപ്പോ യ് പണ്ടാറായിപ്പോ യ് പണ്ടാറായിപ്പോ...” എന്ന ഉച്ചത്തിലുള്ള പ്രാകലോടെയാ...അതും കഴിഞ്ഞ് പതിയെ “ നന്നായി വാ..” എന്നും..!!!

പാരമ്പര്യമായി ഉറിയുണ്ടാക്കി വില്‍ക്കുന്ന നായാടികള്‍ക്ക് ഭഗവാന്‍ ശിവന്റെ നിര്‍ദ്ദേശമാണ് ആരെങ്കിലും മനസറിഞ്ഞു എന്തെങ്കിലും കൊടുത്താല്‍ അവരെ പണ്ടാറായിപ്പോ എന്നു പറഞ്ഞ് അനുഗ്രഹിക്കുന്ന ഈ രീതി...( ശ്ശോ.....!!!!! ശിവ ശിവാ....)

( തുടരും)

കൊടലന്റെ വിമാനയാത്ര

( വൈകി വായിക്കുന്നവരോട് ഒരു വാക്ക്..എന്റെ അമ്മ പോണ്ടാ..എന്ന പോസ്റ്റ് മുതല്‍ വായിക്കുക..)


“ദേ നോക്ക്യേ കണ്ണാ ആരാ വന്നിരിക്കുന്നത്...”

അതു മറ്റാരുമായിരുന്നില്ല ,എന്നെ ഇവിടെ കൊണ്ടുവിട്ട് മുങ്ങിയ സാക്ഷാല്‍ കൊച്ചച്ചന്‍ ആയിരുന്നു.

ഒരു കള്ളച്ചിരിയുമായി ചക്ക വറുത്തതും കൊറിച്ചിരിക്കുന്ന പുള്ളി എന്നെ കൊണ്ടുപോകാന്‍ വന്നതായിരുന്നു.

രാമന്ദ്രേട്ടന്റെ കൂടെ ഏകാദശി കാണാന്‍ പോകേണ്ട കാര്യം ഓര്‍ത്തപ്പൊ ഞാന്‍ എന്റെ പതിവ് കരച്ചില്‍ തുടങ്ങി...

അപ്പൊ വെല്ലിമ്മ : “ കണ്ണാ വീട്ടില്‍ മണിപാപ്പന്‍ ഗള്‍ഫീന്നു വന്നിട്ടുണ്ട്..നിനക്കെന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നത് എന്നറിയോ..?”

അതോടെ ഏകാദശീം പോയി, കരച്ചിലും പോയി...

അങ്ങനെ ഒരു സഞ്ചി നിറയെ ചേമ്പ്,വെള്ളരി,മാങ്ങ,അരിയുണ്ട,പപ്പാ‍യ,ഒരു കുപ്പി പശുനെയ്യ് എന്നീ സാധനങ്ങളുമായി ഞാന്‍ തറവാട്ടില്‍ തിരിച്ചെത്തി..

വീട്ടിലെ ബാക്കിയുള്ള ഒറ്റ വയസുകാര്‍ മുഴുവന്‍ പലതരം കാര്‍ നിലത്ത് ഓടിച്ചു കളിക്കുന്നു..

അതോടെ മണിപാപ്പന്‍ വന്നത് ഉറപ്പിച്ചു..നേരെ അച്ചമ്മേടെ അടുത്തേയ്ക്ക് ഓടി.

വെല്ലിമ്മേടെ വീട്ടിലെ വിശേഷങ്ങള്‍ക്കൊന്നും മറുപടി പറയാതെ അച്ചമ്മേടെ കട്ടിലിനടിയില്‍ ഞാന്‍ ഊളിയിട്ടു..എന്റെ ഊഹം തെറ്റിയില്ല അതാ ഇരിക്കുന്നു എനിക്കുള്ള കളിസാമാനങ്ങള്‍..!!!

ഒരു കുഞ്ഞി ജെ.സി.ബി.,ഒരു കാര്‍, പിന്നെ ഊതി വീറ്പ്പിച്ചാല്‍ മുയലിന്റെ രൂപം വരുന്ന ഒരു വെളുത്ത ബലൂണ്‍... സംഗതി കൂശാല്‍...ദേണ്ടാ ഒരു പൊതി നിറയെ പലതരം ചോക്ലേറ്റുകള്‍ അച്ചമ്മേടെ വക...

അലിഞ്ഞുതുടങ്ങിയ ചോക്ലേറ്റ് വായിലിട്ട് നേരെ ഉമ്മറത്ത് ചെന്ന് ഞാനും അവരുടെ കൂടെ കളി തുടങ്ങി.പിന്നെ തല്ലായി, പിച്ചലായി, മാന്തലായി...



മണിപാപ്പന്‍ എന്നെ കൊടലന്‍ എന്നാ വിളിയ്ക്കാ....

എന്റെ കുഞ്ഞു സംശയങ്ങള്‍ തീര്‍ത്തു തരുന്ന മണിപാപ്പന് എന്നെ വല്ല്യ ഇഷ്ടായിരുന്നു..( ഇപ്പോഴും)

പാപ്പന്റെ വയറില്‍ ഇടിക്കുക, മുടി പിടിച്ചു വലിക്കുക,പുറത്ത് കയറിയിരിക്കുക,സൈക്കിളില്‍ ചുറ്റുക ഇതൊക്കെയായിരുന്നു കലാപരിപാടികള്‍...

“ പാപ്പന്‍ എങ്ങനെയാ ഗള്‍ഫീന്നു വന്നത്”

“ പ്ലെയ്നില്‍..”

“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”

“പിന്നേ..”

“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”

“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”

“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”

“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

രാത്രി കഞ്ഞിയില്‍ പശുനെയ്യ് ഒഴിച്ച് കുടിക്കുന്നതിനിടയില്‍ ഇതൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍.....

പിറ്റേന്ന് രാവിലെ മുതല്‍ വീട്ടില്‍ ആളുകളുടെ ബഹളമായിരുന്നു..

സുലുവിന് എനിക്ക് പാലുതരാന്‍ പോലും നേരം ഉണ്ടായിരുന്നില്ല..

ഒരു വശത്ത് വേലികെട്ട്, വീട് വൈറ്റ്വാഷ് ...

കൊച്ചച്ചന്‍ ഒരു വലിയ കത്രിക കൊണ്ട് മുറ്റത്തെ ബുഷ് വെട്ടുന്നു..

ഗംഗാരേട്ടനനും ജയചേട്ടനും തുളസിചേട്ടനും മുറ്റത്ത് പന്തല്‍ ഇടുന്നു...??

അപ്പൊഴാ ഞാനറിയുന്നത് മണിപാപ്പന്റെ കല്യാണം ആയി..!!!

അന്ന് ഉച്ചതിരിഞ്ഞ് പാപ്പന്റെ കൂടെ കല്യാണം വിളിക്കാന്‍ പോയി വരുന്ന വഴി എന്നെ ബാര്‍ബര്‍ ഷാപ്പില്‍ കയറ്റി എന്റെ ഹിപ്പി മുടി വെട്ടിച്ചു...

മുടിവെട്ടി വന്ന് എന്നെ കുളിപ്പിയ്ക്കാന്‍ ആര്‍ക്കും നേരണ്ടാര്‍ന്നില്ല..അത്ര തിരക്ക് വീട്ടില്‍..

കല്യാണതലേന്ന് മുറ്റത്തെ പന്തലില്‍ വെളുത്ത അരങ്ങ് മൈദ പശമുക്കി ചാക്കുവള്ളിയില്‍ ഒട്ടിച്ച് തൂക്കുന്ന പരിപാടിയിലെ സഹായി ഞാനായിരുന്നു...

വീട്ടില്‍ വരുന്നവര്‍ക്ക് ഫ്രൂട്ടൊമാന്‍ സ്ക്വാഷ് കലക്കികൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ...

അഛന്‍ അരയില്‍ ഒരു പേനാകത്തിയും തിരുകി കൈകെഴുകാന്‍ ഒരു ഡ്രമ്മില്‍ വെള്ളം നിറയ്ക്കുന്ന തിരക്കിലും..

തെക്കേപുറത്ത് പുതുതായി കെട്ടിയ ഒരു ഷെഡില്‍ നിന്നും നല്ല മണം വരുന്നുണ്ട്..പക്ഷെ പിള്ളേര്‍ക്കൊന്നും അതു വഴി പ്രവേശനമില്ല..

രവിചേട്ടന്റെ പുറത്തു കയറി ഞാന്‍ അതു വഴി പോയി ..അവിടെയതാ...

ഭാനുമ്മായി എന്ന് ഞങ്ങള്‍ വിളിക്കുന്ന അച്ചമ്മേടെ സഹായിയും ഉണ്ണിചേട്ടന്‍ എന്ന മകനും പിന്നെ വേറൊരാളും കൂടി ഒരു കുട്ട നിറയെ ലഡു ഉണ്ടാക്കുന്നു..!!!

ഒരു ലഡുവും കുറച്ച് കറുത്തമുന്തിരിയും എനിക്ക് കിട്ടി...!!!



പ്രിയമുള്ളവരേ...

കല്ല്യാണ ദിവത്തെ കാര്യങ്ങള്‍ ഒന്നും എനിക്കോര്‍മ്മ വരുന്നില്ല...

അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ നല്ല ഓര്‍മ്മയുണ്ട്.....

നാട്ടിലായിരുന്നപ്പൊ പലപ്പോഴും മണിപാപ്പന്റെ കല്യാണ ആല്‍ബം ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്..

പക്ഷേ ആ ദിവസം എനിക്കോര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല..സോറി...



രണ്ട് മൂന്ന് ദിവസം കഴിഞ്ഞാ മണിപാപ്പനെ ഞാന്‍ കാണുന്നത് ...അപ്പൊ പാപ്പന്റെ കൂടെ മോളിമേമ എന്ന് അമ്മ വിളിക്കാന്‍ പറഞ്ഞിരുന്ന രേണുക എന്ന എന്റെ ഇളയമ്മയും ഉണ്ടായിരുന്നു..

മോളിമേമയുടെ വീട് കൊച്ചിയിലായിരുന്നു.

അവര്‍ വന്ന ലോഹിച്ചേട്ടന്റെ കാര്‍ നിറയെ പലഹാരങ്ങളായിരുന്നു..അതു കൊണ്ട് അന്ന് മോളിമേമയെ മൈന്റ് ചെയ്യാനും പറ്റീല...

മോളിമേമയെ പിന്നീട് ഞങ്ങള്‍ മോളിയമ്മ എന്നാക്കി വിളി.മോളിയമ്മയുടെ സംസാരം തനി കൊച്ചിക്കാരുടേതായിരുന്നു...

പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് പാല് കൊടുക്കുക എന്ന ആ സാഹസം മോളിയമ്മ ഏറ്റെടുത്തു...

എന്തോ..മോളിയമ്മ ആ ചടങ്ങ് വല്യ കുഴപ്പമില്ലാതെ ചെയ്തു പോന്നു..

ഒരു മാസത്തിനു ശേഷം മണിപാപ്പന്‍ തിരികെ ഗള്‍ഫില്‍ പോകാറായി...

രാവിലെ തന്നെ ലോഹിചേട്ടന്റെ കാര്‍ മുറ്റത്തെത്തി..

നാളെ രാവിലെ ഈ കാര്‍ വരും എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു കരച്ചില്‍ പാസ്സാക്കി പാപ്പനെ പ്ലെയിന്‍ കേറ്റാന്‍ പോകുന്നവരുടെ ലിസ്റ്റില്‍ എന്റെ പേരുകൂടി ഞാന്‍ ഒപ്പിച്ചെടുത്തിരുന്നു...



കുറേ പുഴകളും പാലങ്ങളും വലിയ കെട്ടിടങ്ങളും കടലും കപ്പലുമെല്ലാം കടന്ന് ഞങ്ങള്‍ കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തി...മോളിയമ്മ കരയുന്നുണ്ടായിരുന്നു..

എല്ലാവര്‍ക്കും റ്റാറ്റ കൊടുത്ത് ഒരു വിമാനത്തിന്റെ പടമുള്ള ബാഗ് തോളിലിട്ട് പാപ്പന്‍ വിമാത്താവളത്തിനുള്ളില്‍ കയറിപോയി...

ഞങ്ങള്‍ വിമാനം പറക്കുന്നത് കാണാനായി ചില്ലിട്ട ഒരു ഹാളിലേയ്ക്കും പോയി....

അവിടെ ചെന്നപ്പൊ കുറേ ആളുകള്‍ കൂടിയിരിക്കുന്നു..എനിക്കാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ ഒന്നും കാണാനും പറ്റുന്നില്ല...വിമാനം വരുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്...എന്റെ മുമ്പിലുള്ള ആളുകള്‍ ആര്‍ക്കോ റ്റാറ്റ കൊടുക്കുന്നുമുണ്ട്...

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല പതിവു പരിപാടി പുറത്തെടുത്തു...!!!

ഒരു ഉഗ്രന്‍ കരച്ചില്‍ അല്ലാതെന്താ...

എന്നിട്ടും ആരും മൈന്റ് ചെയ്യുന്നില്ല....അപ്പൊ കരച്ചില്‍ നിലത്ത് കിടന്നുരുണ്ടായി....
അതോടെ അവിടെ കൂടി നിന്നവരെല്ലാം എനിക്ക് ഉരുളാനായി വഴിവിട്ടു തന്നു, ഞാന്‍ ഉരുണ്ടുരുണ്ട് ആ ചില്ല്ലു ജാലകത്തിനടുത്തെത്തി...ഷര്‍ട്ട്മുഴുവന്‍ പൊടിപുരണ്ട ഞാന്‍ വിമാനത്തിന്റെ പടികയറുന്ന മണിപാപ്പന് നേരെ കൈവീശി...

കഴിഞ്ഞ നവംബറില്‍ ഇങ്ങ് കുവൈറ്റില്‍ വരാനായി ആദ്യമായി വിമാനത്തില്‍ കയറി വെറുതേ കണ്ണടച്ച് പഴയ കാര്യങ്ങള്‍ ഓര്‍ത്തപ്പൊ ആദ്യം മനസില്‍ വന്നത്....


“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”
“പിന്നേ..”
“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”
“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”
“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”
“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

ശരിയാ..ഞാനും ചെറുതായില്ല..

( ചെറുതായിരുന്നെങ്കില്‍.... )

( തുടരും...)

ഹാപ്പി ബനിയനിട്ട കൂട്ടുകാരാ....ഞാനിവിടെയുണ്ട്....

പറ്റിച്ചേ......

സര്‍പ്പക്കാവില്‍ പാലപൂവ്വ് പെറുക്കിയ എന്നെ പിന്നില്‍ നിന്നും വിളിച്ചത് യക്ഷിയോ പ്രേതമോ ആയിരുന്നില്ല, എങ്കിലും കാഴ്ചയില്‍ ഒരു യക്ഷിയെപോലെ തോന്നുന്ന,മുണ്ടും നേര്യതുമുടുത്ത് ഒരു കരിമണിമാലയിട്ട ആ സ്ത്രീ പടിഞ്ഞാറേലെ ഗോപാലന്‍ മാഷുടെ ഭാര്യയയിരുന്നു. വെല്ലിമ്മേടെ വീട്ടിലേയ്ക്ക് പാലുവാങ്ങാന്‍ വരുന്ന വഴി എന്നെ അവിടെ കണ്ടപ്പോള്‍ വിളിച്ചതാ..

“ ഇതെല്ലാം തിന്ന് മോന്റെ വയറെന്തിനാ കേടാക്കുന്നേ” എന്നും പറഞ്ഞ് എന്റെ കീശയില്‍ കിടന്നിരുന്ന കൊട്ടക്കായയും പൂച്ച പഴവും എടുത്തു കളഞ്ഞു.

ഞങ്ങള്‍ നടന്ന് വീടിനടുക്കല്‍ എത്താറായപ്പൊ പശുവിനെ കറക്കുന്ന വെല്ലിമ്മയെ കാണാമായിരുന്നു.

മിണ്ടാതെ പറമ്പില്‍ പോയതിനു വെല്ലിമ്മ എന്നെ അന്ന് ചീത്ത പറഞതായി ഞാന്‍ ഓര്‍ക്കുന്നില്ല.അന്നല്ല ഒരിക്കലും വെല്ലിമ്മ എന്നെ ചീത്ത പറഞ്ഞിട്ടീല്ല. സത്യം.

രണ്ട് ദിവസം കൊണ്ട് വീട്ടില്‍ നിന്നും പോന്നതിന്റെ വിഷമമെല്ലാം മാറിയിരുന്നു.

അന്ന് ഒരു പണിയുമില്ലാതെ നടന്നിരുന്ന രാമചന്ദ്രേട്ടന്റെ കൂടെ വെല്ലിച്ചന്റെ സൈക്കിള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കറങ്ങാന്‍ പോയിതുടങ്ങി.എന്നേയും കൊണ്ട് പോകുന്നതിന്‍ പുള്ളിക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.നളന്ദ സ്ക്കൂളിലെ ഒരു പത്താം ക്ലാസുകാരിയായി ഒരു ചുറ്റികളി നടക്കുന്ന സമയമായിരുന്നു അന്ന്.കൂടെ ഇത്തിരീം പോന്ന ഒരു ചെറുക്കന്‍ ഉണ്ടെങ്കി വെട്ടുവഴിയില്‍ സ്ക്കൂള്‍ വിട്ട നേരത്ത് കറങ്ങി നടന്നാല്‍ ആരും സംശയിക്കില്ലല്ലൊ...കാര്യം എന്നേയും കൊണ്ടാ കറങ്ങാന്‍ പോകുന്നതെങ്കിലും രണ്ടു മിനിറ്റ് നേരത്തേയ്ക്ക് എന്നെ അന്തോണീടെ പീടികയിലിരുത്തി പുള്ളി ഒറ്റ മുങ്ങലാ..അതു അവളേന്നു ലവ് ലെറ്റര്‍ വാങ്ങാനുള്ള പോക്കായിരുന്നു എന്നത് ഇപ്പൊ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കു മനസിലായി.

രാമന്ദ്രേട്ടന്‍ ഒരു സുന്ദരകുട്ടപ്പനായിരുന്നു.എന്നും രാവിലെ ഹമാം സോപ്പില്‍ ഒരു കുളി,ഒപ്പം ഒരു ബാര്‍സോപ്പുകൊണ്ട് തന്റെ ബാറ്റ ചെരുപ്പും വെളുപ്പിച്ച് ചവിട്ടു പടിയില്‍ ചാരിവയ്ക്കും,പിന്നെ വട്ട ചീര്‍പ്പോണ്ട് തലമുടി നേരെ പിന്നിലേയ്ക് ഈരിയൊതുക്കും.ഞാനന്നാ കാണുന്നത് മുടി പിന്നീയ്ക്ക് ഈരുന്ന വിദ്യ. കാരണം അന്ന് എന്റെ സ്റ്റൈല്‍ ഹിപ്പി ആയിരുന്നു, പോരാത്തതിന് അതില്‍ ഒരു കിളിക്കുടും, പലതരത്തിലുള്ള കിളിക്കൂട് വച്ച തലമുടി,ഉരുളന്‍ ചീര്‍പ്പില്‍ ചുരുട്ടിയെടുത്ത മുടി എന്നിങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. എന്റെ വായും പൊളിച്ചുള്ള നോട്ടം കണ്ട് പുള്ളി പറയാ ‘“ഇതാടാ റഹ്മാന്‍ സ്റ്റൈല്‍..”

ഒരാഴ്ചകൊണ്ട് ആ നാട്ടുകാരുമായി നല്ല പരിചയത്തിലായി ഞാന്‍....

എന്നും രാവിലെ ഒരു കുട്ട നിറയെ പുഴമീനുമായി വരുന്ന കണക്കി തള്ള അന്നും ഇന്നും ഒരു പോലുണ്ട്..കണക്കി തള്ളയുടെ ത്രാസ്സ് ഒരു ഇരുമ്പു വടിയായിരുന്നു, ഒരറ്റത്തെ കെട്ടിയ പാത്രത്തില്‍ മീനുമിട്ട് നടുക്കിലെ ചരടില്‍ പിടിച്ചു തൂക്കം നോക്കുന്ന വിദ്യ എനിക്കന്നും ഇന്നും പിടികിട്ടീട്ടില്ല.

അതു പോലെ ചന്തിയില്‍ കുറേ കത്തിയും ഒരു ചെപ്പില്‍ ചേറും നിറച്ച്, ഒരു കഷണം നീല തുണിമാത്രമുടുത്ത് കള്ളു ചെത്താന്‍ പോകുന്ന ശങ്കരേട്ടന്‍...

സന്ധ്യാസമയങ്ങളില്‍ രാമനാമം ചൊല്ലുന്ന കിഴക്കേലെ കമലമ്മായി,എപ്പോഴും കാക്കി ഷര്‍ട്ടുമിട്ട് നടക്കുന്ന കമലമ്മായീടെ ഭര്‍ത്താവും കേ.കെ.മേനോന്‍ ബസ്സിന്റെ വളയം പിടുത്തക്കാരനുമായ സ്വാമിനാഥമ്മാന്‍..

ഒരു ദിവസം പത്ത് തവണയെങ്കിലും ലൂണയും ഓടിച്ച് പീടികയില്‍ പോകുന്ന കരുണമ്മാന്‍..

പേരറിയാത്ത എന്തോ അസുഖമുള്ള പുള്ളീടെ മകള്‍ മീനചേച്ചി..

എപ്പോഴും ഒരു കൈക്കോട്ടും പിടിച്ച് നടക്കുന്ന ലക്ഷ്മണേട്ടന്‍,

പോലീസുകാരന്‍ നരേന്ദ്രേട്ടന്‍

ഒരു കാറ്റുവീശിയാല്‍ പറന്നുപോകുമെന്നു തോന്നിക്കുന്ന ഗോപാലന്മാഷ്..

നടക്കുമ്പൊ രണ്ട് മുട്ടും കൂട്ടിമുട്ടുന്ന ബ്രോക്കര്‍ സായ്‌വ്;സിന്ദേച്ചിക്ക് എന്നും ഓരോ ആലോചനകളുമായി വരുന്ന സായ്‌വിന്‍ വെല്ലിമ്മ കൊടുത്ത ചായക്കൊ വെല്ലിച്ചന്‍ കൊടുത്ത പത്തുറുപ്പികകള്‍ക്കോ സായ്‌വ് എടുത്ത് കൊണ്ട് പോകുന്ന തേങ്ങകള്‍ക്കോ ഒരു കണക്കും ഉണ്ടായിരുന്നില്ല..

ഒരു ദിവസം രാവിലെ വെട്ടു വഴിയില്‍ പൊടി പറത്തിക്കൊണ്ട് വന്ന അംബാസിഡര്‍ കാര്‍ വെല്ലിമ്മേടെ അപ്പുറത്തെ വീട്ടില്‍ നിര്‍ത്തുന്നത് കണ്ട് സിന്ദേച്ചി എന്നെ വിളിച്ചു പറഞ്ഞു “ കണ്ണാ ദാ നിനക്കു കളിക്കാനായി ഒരാള്‍ വന്നിട്ടുണ്ട് ആ കാറില്‍ .....” കാറില്‍ നിന്നും എന്റെ അതേ പ്രായമുള്ള ഒരു പയ്യന്‍ ഇറങ്ങുന്നത് കണ്ട് “ ഓഹ് സമാധാനമായി കളിക്കാന്‍ ഒരാളെ കിട്ട്യേലോ..”എന്നു മനസില്‍ പറഞ്ഞു.

അന്ന് വൈകുന്നേരം സിന്ദേച്ചീടെ കൈയ്യും പിടിച്ച് അവന്‍ വരുന്നതുകണ്ട് ഞാന്‍ തുള്ളിചാടി...

വൈകാതെ ഞാന്‍ ആ സത്യം മനസിലാക്കി

ഒരു കട്ടി കണ്ണടയും ഹാപ്പി ബനിയനുമിട്ട് വന്ന എന്റെ കളികൂട്ടുകാരന്‍ ഇന്നു രാവിലെ ഇവിടെയെത്തിയത് ബോംബേന്നായിരുന്നു.അവന് ഇംഗ്ലീഷല്ലാതെ വേറെ ഒന്നും അറിയില്ല..!!!!

ഇതു വരെ സ്ക്കൂളീ പോകാത്ത ഞാനും ബോംബെലെ സ്ക്കൂളീല്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ പടിക്കുന്ന വിലേഷ് എന്ന ഹാപ്പി ബയനിയന്‍ കാരനും പെട്ടന്ന് ചങ്ങാതിമാരായി..

ഏതൊക്കെയോ ഭാഷയില്‍ ഞങ്ങള്‍ കള്ളനും പോലീസും കളിച്ചു, പറമ്പു മുഴുവന്‍ ഓടികളിച്ചു, വെള്ളം കുടിപ്പിക്കാനായി അഴിച്ചു വിടുന്ന പശുകുട്ടിയെ ഓട്ടിച്ചും,പേരമരത്തില്‍ ഊഞ്ഞാലാടിയും,ശിവരാമന്‍ കെട്ടി തന്ന ഓല പമ്പരം കറക്കിയോടിയും , ഓട്ടത്തിനിടെ വീണ് കാലു പോറിയത് പരസ്പരം വീട്ടില്‍ പറയാതിരുന്നതും....രണ്ടാഴ്ചയ്ക്കു ശേഷം അതേ കാറ് അവനേയും കൊണ്ട് പൊടി പറത്തി പോകുന്നത് തട്ടിന്മുകളിലെ ജനലിന്റെ മരയഴിയിലൂടെ നോക്കി നിന്നതുമെല്ലാം കഴിഞ്ഞ് ഇന്നേയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു....

ഒരു മാസം മുന്‍പാ ഓര്‍ക്കൂട്ടില്‍ പരതി നടക്കുന്നതിനിടെ അവിചാരിതമായി ആ പേരു കാണുന്നത്..

വിലേഷ് .....

മുംബൈ...

പ്രൊഫഷന്‍: ഡോക്ടര്‍

അത് അവന്‍ തന്നെയായിരുന്നു..

ഒരു സോഡകുപ്പി കണ്ണടയും ഹാപ്പി ബനിയനുമിട്ട് എന്റെ കൂടെ കളിച്ചു നടന്ന....

അവനോട് പറയാന്‍ ഒരു പാടുകാര്യങ്ങളുണ്ടായിരുന്നിട്ടും ഞാനൊരു ഫ്രണ്ട്സ് റിക്കൊസ്റ്റ് അയച്ചില്ല...

ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുറച്ചു ദിവസം മാത്രം കളിച്ചു നടന്ന എന്നെ അവന് ഓര്‍മ്മ വന്നില്ലങ്കിലോ...

( തുടരും...തുടര്‍ന്നേ പറ്റൂ എനിക്ക്....)

തറവാട്ടില്‍ നിന്നും തടവറയിലേയ്ക്ക്...

പ്രിയമുള്ളവരേ....


( വൈകി വായിക്കുന്നവര്‍ക്കുവേണ്ടി ഒരു വാക്ക്...എന്റെ അമ്മപോണ്ടാ‍....എന്ന പോസ്റ്റിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചശേഷം ഇതു തുടരുക..)




അമ്മ പോണ്ടാ.... എന്ന എന്റെ സ്ഥിരം റിങ്ങ് ടോണ്‍ വീട്ടില്‍ ഒരു ശല്യമാകുകയും ചൂലിലെ ഈര്‍ക്കിലുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ...അവരാ കടുത്ത തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി.


“ഇവനെ പെരിങ്ങോട്ടുകരയിലുള്ള വെല്ലിമ്മയുടെ വീട്ടിലേയ്ക്ക് നാടുകടത്താം...”

അതിന്‍പ്രകാരം ഒരു ദിവസം എന്റെ പതിവു കലാപരിപാടികള്‍ക്കു വിടാതെ രാവിലെ തന്നെ സുലു എന്റെ തല മുഴുവന്‍ വെളിച്ചെണ്ണ തേച്ച് കുളത്തില്‍ മുക്കി കുപ്പായമെല്ലാം ഇടീച്ച് തലമുടിയില്‍ കിളികൂടുണ്ടാക്കി എന്നെ നാടുകത്താന്‍ നിയോഗിച്ച ഇളയച്ച്ച്ഛന്റെ സൈക്കിളില്‍ കൊണ്ടിരുത്തി.
വാടാ നമുക്കൊന്നു കറങ്ങീട്ടു വരാമെന്നു പറഞ്ഞതോടെ ഞാന്‍ ഉഷാറായി

ഇതിനിടയില്‍ ഒരു പൊതിയില്‍ എന്റെ ഷര്‍ട്ടും മറ്റും സൈക്കിളിന്റെ പിറകില്‍ വച്ചിരുന്നത് ഞാന്‍
അറിഞ്ഞിരുന്നേയില്ല.
വഴിയില്‍ രവിചേട്ടനോടും മറ്റും റ്റാറ്റ പറഞ്ഞും വളവുകളില്‍ ഞാന്‍ ബെല്ലടിച്ചും, കരാഞ്ചിറ അങ്ങാടിയില്‍ ഇറങ്ങി സര്‍ബത്ത് കുടിച്ചും ഞങ്ങള്‍ പെരിങ്ങോട്ടുകര എത്തി..

വെല്ലിമ്മ എനിക്കു ചായയും മറ്റും തന്ന് വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുമ്പൊ കൊച്ഛച്ചന്‍ ഞാന്‍ കാണാതെ എങ്ങനെ അവിടെനിന്നു മുങ്ങും എന്നാലോചിക്കുകയായിരുന്നു...
അപ്പൊ വെല്ലിമ്മ: “കണ്ണാ നീ നാളെ പോയാല്‍ മതി”
“ഏയ് അതു പറ്റില്ല;നാളെ വീട്ടില്‍ തെങ്ങുകയറ്റമാ ഞാനില്ലാതെ പറ്റില്ല.....” എന്നു ഞാനും

എന്തു പറയാന്‍ ഊണ്കഴിഞ്ഞ് ചെറിയൊരു ഉറക്കം കഴിഞ്ഞെണീറ്റ്പ്പൊ കൊച്ചച്ചനും ഇല്ല സൈക്കിളും ഇല്ല...
നാലേക്ര തൊടിലിലെ ഒത്ത നടുക്കുള്ള ആ വീട്ടിലെ എന്റെ കരച്ചില്‍ ആര് കേള്‍ക്കാന്‍...
പൊരുത്തലട പാലില്‍ മുക്കിയതും അരിയുണ്ടയും വെല്ലിമ്മയും വെല്ലിച്ചനും എന്നു വേണ്ട അവിടെ പണിയെടുക്കാന്‍ വരുന്ന സരുവിനും ശിവരാമനുപോലും എന്റെ കരച്ചില്‍ നിര്‍ത്താനായില്ല..

ജയിലിലെ ഒന്നാം ദിവസം അങ്ങനെ കഴിഞ്ഞു...

പിറ്റേന്നു രാവിലെയാ വെല്ലിമ്മയുടെ നാലുമക്കളില്‍ ഇളയവനായ രാമചന്ദ്രചേട്ടനെ ഞാന്‍ കാണുന്നത്.തലേദിവസത്തെ എന്റെ ബഹളത്തീനിടയില്‍ വെല്ലിമ്മേടെ മകളായ സിന്ദേച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷൈനയെ ശ്രദ്ധിക്കാന്‍ പറ്റീല.
ബാക്കി രണ്ടുമക്കള്‍ പനങ്ങാടൂള്ള എന്റെ അമ്മേടെ വീട്ടീലായിരുന്നു.
കരാട്ടുപറമ്പില്‍ കുമാരന്‍ വൈദ്യര്‍ എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും,പണ്ട് സായിപ്പന്മാര്‍ ഇന്ത്യയിലെ എടപാട് ഷട്ട്ഡൌണ്‍ ചെയ്ത് പോകുന്നതിനു മുമ്പുള്ള കാലത്ത് മദിരാശിയില്‍ നിന്ന് വൈദ്യന്‍ പട്ടം കിട്ടിയ സിസ്റ്റമാ പുള്ളി. വൈദ്യരുടെ ഒരേ ഒരു ആണ്‍ തരിയാ എന്റെ വെല്ലിച്ചന്‍.
എന്റെ ഓര്‍മ്മയില്‍ പുള്ളിക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന പാടവും,മാവിന്തോപ്പും വലിയൊരു വീടും ഉള്ള ഒരു പ്രമാണി.
പണ്ട് ജോലിക്കായി കൊളമ്പില്‍ പോയതും, എത്തിയതിന്റെ പത്താം പൊക്കം “അവിടെ പച്ചരിച്ചോറാ“ എന്നും പറഞ്ഞ് പുള്ളി തിരിച്ചു കപ്പല്‍ കയറി വീട്ടില്‍ വന്നത് വെല്ലിമ്മ തെല്ല് നിസ്സാരഭാവത്തില്‍ എനിക്കെരു കഥയായി പറഞ്ഞു തന്നിട്ടുണ്ട്.
തൃപ്രയാര്‍ അമ്പലത്തിലെ പുലച്ച വെടി പൊട്ടിയാല്‍ വെല്ലിച്ചന്‍ ഉറക്ക്മുണര്‍ന്ന് കുളികഴിഞ്ഞ് കിഴക്കേപ്പുറത്തെ മുല്ലത്തറയില്‍ വിളക്കു കൊളുത്തി സ്വന്തം റാലി സൈക്കിളുമെടുത്ത് അടുത്തുള്ള അമ്പലത്തില് പോയി വരും..
തിരിച്ചു വന്ന് കഞ്ഞി കുടി കഴിഞ്ഞ് ഒരു കഷണം പൊകല വായില്‍ തിരുകി പശുവിനെ കുളിപ്പിക്കുക,പുല്ലുംവൈക്കൊലും കൊടുക്കുക എന്ന പതിവു പരിപാടികളായി പിന്നെ.എനിക്കു ഈ വക പരിപാടീകളില്‍ നല്ല മുന്‍ പരിചയമുള്ളതുകൊണ്ട് ഞാനും ഒപ്പം കൂടി .
ഇതൊക്കെ ചെയ്യുമ്പോഴും കളിക്കാന്‍ വല്ല പിള്ളേരേം കിട്ടൊ എന്നായിരുന്നു എന്റെ ചിന്ത...വൈകാതെ ആ സത്യം മനസിലാക്കി.ജയില്‍ എന്തു കളി...
തരാതരക്കാരനായി ഞാന്‍ ആകെ കണ്ടത് പണിക്കു വരുന്ന സരുവിന്റെ മകനാ..എന്നാല്‍ “അവന്‍ നെഞ്ചുവേദനയുള്ള കുട്ടിയാ കണ്ണാ അവനു കളിക്കാനൊന്നും വയ്യ...” എന്ന് സരു പറഞ്ഞപ്പോ എന്റെ സകല പ്രതീക്ഷയും പോയി.
ഉഹ് ഇനിയെന്ത് ...എന്നാലോചിച്ചിരിക്കുമ്പോഴാ നാളെ തെങ്ങ് കയറാന്‍ ആളു വരും എന്ന വാര്‍ത്ത കേട്ടത്...അതോടെ വിണ്ടും ഞാന്‍ ഉഷാറായി...
കാക്ക കൂട് കിട്ടും, കരിക്കു കുടിക്കാം, കാക്ക പൊന്ന് തിന്നാം ഒത്തു വന്നാല്‍ ഒരു അണ്ണാന്‍ കുഞ്ഞിനേയും കളിപ്പിക്കാന്‍ കിട്ടും...എന്റെ പ്രതീക്ഷകള്‍ ചിറകുമുളച്ചു.
പക്ഷേ എന്റെ ഗതികേട് ഒരു കാരമുള്ളായി കാലില്‍ തറയ്ക്കുന്നതും തെങ്ങുകയറ്റം ഉമ്മറത്തിരുന്ന് കാണേണ്ടിവന്നതും ഒരു മറുകുറിപ്പായി ഇവിടെ ചേര്‍ക്കുന്നു.
ഇതിനിടയിലെപ്പോഴാണ് ഒരു കാര്യം എന്റെ കണ്ണില്‍ പെടുന്നത്...

പറമ്പിന്റെ ഓരോ ഭാഗത്തുനിന്നും ഇടയ്ക്കിടെ ഓരോ സ്ത്രീകള്‍ വരുന്നതും അവര്‍ സിന്ദേച്ചിയുടെ കയ്യില്‍ നിന്നും എന്തോ വാങ്ങി കൊണ്ടുപോകുന്നു തിരിച്ചു കൊടുക്കുന്നു...!!!
വഴിയേ എനിക്കു കാര്യം മനസിലായി;ആ ചുറ്റുവട്ടത്ത് ഒരു പേന ഉള്ളത് ഈ സിന്ദേച്ചിയുടെ കൈയ്യിലാ...ആളുകള്‍ കത്തെഴുതാനും മറ്റും ഈ പേനയാ കൊണ്ടുപോകുന്നത്...

സിന്ദേച്ചി ആ സമയത്ത് പ്രീ ഡിഗ്രിക്കു പഠിക്കുകയായിരുന്നു..ഉടുപ്പിനു മാച്ച് ആയ വളയും കമ്മലും,റിബണും ധരിച്ച് വിരലുകളില്‍ ക്യൂട്ടെക്സും മുഖത്ത് നിവിയ ക്രീമും പുരട്ടി കോളേജില്‍ പോകാനുള്ള ചേച്ചിയുടെ തന്ത്രപ്പാട് നല്ല രസമായിരുന്നു. കോളേജു വിട്ടു വന്നാല്‍ എനിക്ക് ദിവസവും കാഡ്ബറി ചോക്ലേറ്റ് കൊണ്ടു വരിക പതിവായിരുന്നു.
എന്റെ കളിപ്പാട്ടങ്ങള്‍ പിന്നീട് ആ ക്യൂട്ടെക് സ് കുപ്പിയും നിവിയ ചെപ്പുമായിരുന്നു കുറേ നാള്‍.....
പിന്നീട് ശിവരാമന്‍ എനിക്കൊരു വണ്ടി ഉണ്ടാക്കി തന്നു, പഴയ ചെരുപ്പെല്ലാം മുറിച്ചു ടയറുണ്ടാക്കി...


ഒരു ദിവസം ഊണുകഴിഞ്ഞു വെല്ലിമ്മ എന്നേയും കൂട്ടി പുറത്തിറങ്ങി...വഴിയില്‍ കാണുന്നവരെല്ലാം..എന്നെ നോക്കി.. “ ഇതു നമ്മുടെ സുരാജീടേ മോനല്ലെ...” എന്നു പറഞ്ഞ് കവിളില്‍ നുള്ളി ഉമ്മ വച്ചുകൊണ്ട് നടന്നുപോയി...


ആ പ്രദേശം മുഴുവന്‍ കളിമണ്‍ പാത്ര നിര്‍മ്മാണക്കാരായിരുന്നു...ഞങ്ങള്‍ എത്തി ചേര്‍ന്നതും ഒരു ഓടന്റെ വീട്ടിലായിരുന്നു; മേലുമുഴുവന്‍ കളിമണ്ണു പുരണ്ട കുറേ കുട്ടികള്‍ അവിടെ പൊട്ടിയ കലവും മറ്റും ഉപയോഗിച്ച് കളിക്കുന്നതു കണ്ട് എനിക്ക് നില്‍ക്കകളിയില്ലാ‍തായി...പക്ഷെ വെല്ലിമ്മയുടെ കൈയ്യില്‍ നിന്നും ഊരിപോന്നിട്ടു വേണ്ടെ അവരുടെ കൂടെ കളിക്കാന്‍...
തിരിച്ചു പോരുമ്പൊ വെല്ലിമ്മ രണ്ട് മണ്‍കുടവും എനിക്കൊരു കാശുകുടുക്കയും വാങ്ങി തന്ന് സമാധാനിപ്പിച്ചു.ഒരു കൈയ്യില്‍ പുതിയ കാശുകുടുക്കയും മറുകയ്യില്‍ ഓടന്റെ പെണ്ണു തന്ന പപ്പായ കഷണവും .....


കാരമുള്ളു തറച്ചതിനു ശേഷം എന്നെ തൊടിയില്‍ ഒറ്റയ്ക്കു വിടാറുണ്ടായിരുന്നില്ല...ഒരു ദിവസം അവരെ കണാ‍തെ പുറത്തിറങ്ങി...വിശാലമായ ആ തൊടിയില്‍ ഓടി നടന്ന് പേരയ്ക്ക,കശുമാങ്ങ, കൊക്കൊ കായ,മണിതക്കാളി,പൂച്ച പഴം,കാരപ്പഴമൊക്കെ കഴിച്ച് ഞാന്‍ പറമ്പിന്റെ അങ്ങേയറ്റത്തെത്തി...
അവിടെയാണ് കോല്‍ പുളി മരം നില്‍ക്കുന്നത്..അതിനടുത്തായിരുന്നു പാലപൂ മരത്തിനു താഴെയുള്ള സര്‍പ്പക്കാവ്.....
പാലപൂവ്വിന്റെ ഇതളുകള്‍ പെറുക്കുന്നതിടയില്‍ ഒരു വിളി കേട്ടു “മോനെ..”
ഒന്നു വട്ടം തിരിഞ്ഞു നോക്കി
അപരിചിതമായ ആ ശബ്ദത്തിന്റെ ഉറവിടം തേടി !!!!

(തുടരും...)




മൈതാനത്തെ കൂട്ടുകാര്‍ -- ഭാഗം ഒന്ന്

ദേശീയ പാതയുടെ അരികില്‍ ഒരു വലിയ സ്ക്കൂള്‍ , സ്ക്കൂളിനോടു ചേര്‍ന്ന് വിശാലമായ മൈതാനം,അതിനപ്പുറത്ത് ഒരു ടീച്ചേഴ്സ് ട്രൈയ്നിങ് കോളെജ്.മൈതാനത്തിന്റെ ഒരു മൂലയില്‍ വളരെ ചെറുതും പഴയതുമായ ഒരു പീടിക. പീടികയുടെ അരികില്‍ ഇതേ കോളേജിന്റെ വനിത ഹോസ്റ്റല്‍. മൈതാനത്ത് കലപില കൂട്ടുന്ന കുട്ടികളെയും,അപ്പുറത്തെ കോളെജിലെ സാരിയുടുത്ത കുട്ടികളുടെ കലപിലയും നമുക്ക് ഈ പീടികയിലിരുന്നാല്‍ വ്യക്തമായി കാണാം. ചായകുടിക്കാനും,സിപ്പ് അപ്പ് വാങ്ങാനുമായി മാഷുമാരും കുട്ടികളും ഇവിടെ വന്നും പോയികൊണ്ടിരുന്നു.ഇതേ കടയുടെ പിറകിലായുള്ള കുടുസ്സുമുറിയില്‍ ഹാ‍ന്‍സ് വായില്‍ തിരുകിയ പത്ത് തോറ്റ പിള്ളേരുടെ കാരംസ് കളി ആരെയും ശല്ല്യ പെടുത്താതെ നടക്കുന്നു... എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആകാശത്തിനു കീഴെയുള്ള ഒരുപാട് കാര്യങ്ങളെക്കുറിച്ച് വായ് തോരാതെ സംവദിച്ചും ഇടയ്ക്കിടെ ചായയും പുകയിലയും അകത്താക്കിയും കുറച്ചുചെറുപ്പക്കാര്‍ ..അവരുടെ പേരുകള്‍ കടയിലെ പറ്റുപുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം..


സുനില്‍, രതീഷ്,ദാസന്‍, അരുണ്‍, സായൂജ്,സന്തോഷ്.


സുനില്‍ വയസ്സ് മുപ്പത്.


കായികാദ്ധ്യാപകനാകാനുള്ള പഠനം കഴിഞ്ഞ് ഗള്‍ഫ് വഴി കര്‍ണ്ണാടകയില്‍ എത്തി,ബാര്‍ നടത്തി കൈ പൊള്ളി സ്വന്തമായുള്ള അംബാസിഡര്‍ കാറുമായി എന്നും രാ‍വിലെ ജീന്‍സ് ഷര്‍ട്ടും പാന്റുമിട്ട് ഈ കടയില്‍ എത്തുന്ന നാട്ടുകാരുടെ സുനിമാഷ്..


രതീഷ്: കമ്പ്യൂട്ടര്‍,English, സിനിമാഗാനം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ നല്ല വിവരമുള്ള ഒരു നടുവേദനക്കാരന്‍.


ദാസന്‍: K.S.R.T.C. ബസിന് കല്ലെറിഞ്ഞ വകയില്‍ ഒമ്പതാംക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ചുമരെഴുത്തുകാരന്‍.


സായൂജ്: Diploma in Electronics and Telecommunication ബിരുദധാരി.രാത്രിമുഴുവന്‍ internet ല്‍ പരതിനടന്ന് രാവിലെ ഉറക്കച്ചടവോടെ വരുകയും,സുനിമാഷുടെ കാറിനുള്ളില്‍ ചീട്ടുകളിച്ച് സമയപോക്കുന്ന ഒരു ഇരുപതുകാരന്‍.


സന്തോഷ്: കൊക്കുവായില്‍ സന്തോഷ് എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും.പോക്കറ്റില്‍ ഒരു ടെസ്റ്ററുമാ‍യി നടക്കുന്ന നാട്ടുകാരുടെ സ്വന്തം ഇലക്ട്രീഷന്‍ ; തീവ്ര ഹിന്ദുവാദി.മദ്യപാനം മൂലം കുടുംബം നശിപ്പിച്ച പിതാവിനെ പറ്റി എന്നും പരിതപ്പിക്കുന്ന ഒരു O.C.R. fan..
അരുണ്‍.
പ്രായം ഇരുപത്തിനാല്.ബി.എ.ബിരുദധാരി,സുന്ദരന്‍. രജനികാന്ത്,കമലഹാസന്‍, എം.ടി.,ബാബുരാജ്,എന്നിവരുടെ ആരാധകന്‍.രാവേറെ വായിക്കുകയും,നന്നായി എഴുതുകയും,അതിലും നന്നായി പാടുകയും, ദിവസം ഇരുപത് വില്‍സ് വലിക്കുകയും ചെയ്യുന്ന പുള്ളി നാട്ടിലെ മിമിക്രി ട്രൂപ്പിലെ വിസിറ്റിങ്ങ് പ്രേംനസീറുമാണ്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കളികുടുക്കയുമായി പോകുകയും എല്ലാവരും ചറപറ പഠിക്കുമ്പൊ കളിക്കുടുക്കയിലെ കുഞ്ഞികഥയും വായിച്ചിരിക്കുകയും റിസള്‍ട്ട് വരുമ്പൊ കൃത്യമായി പാസ്സാകുകയും ചെയ്യുന്ന ഒരു ഒരുവന്‍ ...


ഇവരുടെ ഇടയിലേയ്ക്ക് ഒരു വിരുന്നുകാരനായി ഞാനും.


കാലം അവര്‍ക്ക് പുതുതായി ഒന്നും നല്‍കാതെ കൊണ്ടുപോകുമ്പോള്‍ അവര്‍ക്കിടയിലേയ്ക്ക് ഒരു കൂട്ടം പെണ്‍കുട്ടികള്‍ കടന്നു വന്നു,അടുത്ത കോളെജില്‍ പുതുതായി എത്തിയവരായിരുന്നു അവര്‍. അത്യാവശ്യ സാധങ്ങള്‍ വാങ്ങാനായി വൈകുന്നേരങ്ങളില്‍ അവര്‍ മടികൂടാതെ ഇവരുടെ താവളമായ ഈ കടയില്‍ വരിക പതിവായി.

തുടരും....

അമ്മ പോണ്ടാ....

പ്രിയമുള്ളവരേ....

പണ്ട് പണ്ട് അങ് മൈസൂരില്‍ ടിപ്പു സുല്‍ത്താന്‍ എന്നു പേരായ ഒരു കാര്‍ന്നോര്‍ ഉണ്ടായിരുന്ന വിവരം നിങള്‍ക്കറിയാമല്ലൊ..? പുള്ളി ഒരിക്കല്‍ പരിവാര സമേതം കേരളത്തില്‍ വന്നെന്നും ഗുരുവായൂര്‍ അമ്പലം പണിയാന്‍ സ്ഥലം കൊടുത്തെന്നും ഒക്കെയുള്ള വാര്‍ത്തകളും നിങളുടെ അറിവില്‍ ഉണ്ടല്ലൊ...സ്ഥലത്തിന്റെ തീറ് കഴിഞയുടനെ ടിയാ‍ന്‍ നേരെ തെക്കൊട്ട് വച്ച്പിടിച്ചു .ഇപ്പോഴത്തെ ദേശീയപാത പതിനേഴു വഴിയാ‍ണു യാത്ര.പീരങ്കിയും ടീമും അതുവഴിയും കുതിരപട കുറച്ചു പടിഞാറോട്ടുമാറിയുള്ള സമാന്തരമായ മറ്റെരു വഴിയില്‍ലൂടെയും കാലാള്‍പട കുറച്ചു കിഴക്കുമാറിയുള്ള വഴി തെരഞെടുത്തു...കാലക്രമത്തില്‍ ആ രണ്ടു വഴികളെയും വെസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡെന്നും ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡേന്നും വിളിച്ചുപോന്നു. .. ഇത്രയും ചരിത്രപരമായി വളരെ വേണ്ടപ്പെട്ടുകിടക്കുന്ന കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡിനരികില്‍ ഇപ്പൊ കണ്ണമ്പുള്ളിപുറം എന്നു പറയുന്ന ദേശത്താണ് ഈയുള്ളവന്റെ ജനനം. നിറയെ കശുമാവിതോട്ടങളും, രാമച്ചകൃഷിയും,തെങും,കവുങും,നെല്ലും,ജാതിക്കയും വിളയുന്ന ഒരു സുന്ദര ഭൂമി...

പടിഞാറ് അറബിക്കടല്‍, കിഴക്ക് കനോലികനാലും ഞങളുടെ ഈ കൊച്ചുരാജ്യത്തെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചുപോന്നു...

ഒരേക്ര നാല്പത്തെട്ട് സെന്റ് ഒത്ത ചതുര പ്ലോട്ട്.,അതില്‍ വലിയെരു കുളം,ഒരു തൊഴുത്ത്,ഒരു പശു,വിറകുപുര,കവുങ്,പിന്നെപ്ലാവ്, സപ്പോട്ട,ചെമ്പകം,മുട്ടപഴം,ബബ്ലുസ് നാരകം,മഹാഗണി,പ്ലിയൂര്‍മാവ്,കൊളമ്പ് മാവ്, വലിയെരു കണിക്കൊന്ന;ഇതിനിടയില്‍ ഒരു ഇരു നില മാളിക. റോ‍ഡില്‍ നിന്നും മുറ്റം വരെ രണ്ടരികിലും വൃത്തിയായി വെട്ടിയൊതുക്കിയ ബുഷ്...ഈ ലോകത്താണ് ഞാന്‍ ജനിച്ചതും,മുള്ളിയതും,അപ്പിയിട്ടതും,മണ്ണ് തിന്നതും,കശുമാവില്‍ നിന്നും കുളത്തിലേക്കെടുത്തു ചാടിയതും,അമ്മ എന്നെ തല്ലാന്‍ ഓടിച്ചതും,അതിനിടയില്‍ എപ്പൊഴൊ വളര്‍ന്നതും ..

അച്ചാച്ചനും,അച്ചമ്മയും അവരുടെ അഞ്ച് മക്കളും അവരുടെ ഭാര്യമാരും പിന്നെ എന്നെപോലെ അഞ്ചുപത്തെണ്ണവും ആയിരുന്നു ഞങളുടെ റേഷന്‍ കാര്‍ഡിലെ അംഗങള്‍...ഒരാണും രണ്ടുപെണ്ണും ആയിരുന്നു എന്റെ അഛന്റെ വക..അമ്മേം അഛനും ടീചര്‍മാരായിരുന്നതിനാലും, ഈയുള്ളവന്റെ കയ്യിലിരുപ്പിനാലും എന്നെ നോക്കാനായി “സുലോചന എന്ന സുലു” റേഷന്‍ കാര്‍ഡില്‍ പേരില്ലാതെ ഞങളുടെ കൂടെ താമസിച്ചുപോന്നു.

എന്നും രാവിലെ “ അമ്മ പോണ്ടാ‍...“ എന്നു കരഞുകൊണ്ടാണു എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അമ്മ എന്നും സ്കൂളില്‍ പോയികൊണ്ടിരിന്നിരുന്നു..

രാവിലത്തെ പതിവു കരച്ചില്‍ കഴിഞാല്‍ ഒരു ഗ്ലാസ് പാലുമായി സുലു വരും ,ചുണ്ടിനും ഗ്ലാസിനുമിടയിലെ ആ മത്സരത്തിനു ശേഷം ഗ്ലാസിനടിയിലെ കലങാത്ത പഞ്ചസാര എന്റെ വായില്‍ കുത്തിക്കേറ്റി വിജയശ്രീ ലാളിതയായി സുലു പോകുമ്പോള്‍ എന്റെ ഒരു ദിവസത്തിന്റെ രണ്ടാം ഭാഗം അവസാനിച്ചിരിക്കും...

പാലുകുടി കഴിഞാല്‍ നേരെ പുറത്തിറങുകയാ‍യി...

പറമ്പില്‍ പണിയെടുക്കുന്ന അപ്പുചേട്ടന്‍, നാരായണചേട്ടനുമായാണു പിന്നെ കൂട്ട്.അവരുടെ നോട്ടക്കാരനായി നാലു വയസുകാരന്‍ ഞാനും..പറമ്പ് പണി,വിറകുപുരകെട്ട്,വേലികെട്ട്, കുളം പിടുത്തം,തെങിനു നനക്കല്‍ തുടങി എല്ലാ നാട്ടുപണികളിലും കുഞിപുലിയായി ഞാനും ഉണ്ടായിരുന്നു.

ഇതിനിടയില്‍ മീന്‍ കാരന്‍ മമ്മൂഞിയ്യുടെ പൂയ്യ്... എന്ന വിളി കേട്ടാ‍ല്‍ പറമ്പിന്റെ ഏതു മൂലയില്‍ നിന്നും ക്ലച്ച് ചവിട്ടാതെ ഗിയറിട്ട് ഞാന്‍ ഓടിയെത്തും..ഒരു പൂച്ചയെപോലെ ഞാനും ആ സൈക്കിളിനുചുറ്റും നടക്കും.ആ മീന്‍ കുട്ടയുടെ ഉള്‍ഭാഗം കാണുക എന്നത് അക്കലത്തെ എന്റെ ജീവിതാഭിലാഷമായിരുന്നു.കുട്ടയിലേക്കുള്ള എന്റെ ഏന്തിവലിഞ നോട്ടം കണ്ട് പാവം തോന്നി ഒരു ഐസുകട്ട എനിക്കും ഒരു കുഞിമീന്‍ എന്റെ കൂടെയുള്ള പൂച്ചക്കും ഇട്ടുതരും...

ഐസുകട്ട അലിയുന്നതുവരെ വീട്ടില്‍ തന്നെയുണ്ടാകും. പിന്നെ റോഡിലൂടെ നടന്നു പോകുന്ന രവിചേട്ടനെ കാത്തിരുപ്പാണ്. പുള്ളി അറിയപ്പെടുന്ന രാഷ്ടീയപ്രവര്‍ത്തകനും എന്റെ അയല്‍വാസിയുമാണ്. വേലിക്കപ്പുറത്തുനിന്ന് രവിചേട്ടന്റെ തല കണ്ടാല്‍ രവി ചേട്ടാ.....എന്ന എന്റെ നീട്ടിയുള്ള വിളി കേട്ട് ആള്‍ നേരെ വീട്ടില്‍ വന്ന് എന്നെ കുനാങ്കുട്ടിയാക്കി ( പുറത്തിരുത്തി) നേരെ സി.വി.സെന്റര്‍ എന്നു വിളിക്കുന്ന ഞങളുടെ ടൌണില്‍ പോകും( രണ്ട് മൂന്ന് പലചര്‍ക്കുകട,പൊടിമില്‍, സൈക്കിള്‍ കട,ചായപീടിക,തുന്നല്‍ക്കട,പച്ചക്കറിക്കട,ബാര്‍ബര്‍ഷോപ്പ് അവിടെയുണ്ട്....) .

മാമുദുക്കയുടെ ചായപീടികയില്‍ നിന്ന് ഒരു നെയ്യപ്പം, ദിവാകരേട്ടന്റെ പലചരക്കുകടയില്‍ നിന്ന് കല്‍ക്കണ്ടവും കഴിച്ച്, ഉപ്പ് പെട്ടിയുടെ മുകളില്‍ കാരംസ് കളിക്കുന്ന ചേട്ടന്മാരുടെ മടിയിലിരുന്ന് ഉച്ചവരെയുള്ള സമയം തീര്‍ക്കും...

പിന്നെ അയലക്കറിയും അഞ്ച് പപ്പടവും കൂട്ടി ഊണുകഴിക്കും.ഈ സമയത്ത് അച്ചാച്ചന്‍ ഊണ് കഴിഞ് കാക്കകള്‍ക്കുള്ള ഒരു ഉരുള ചോറുമായി കിഴക്കേപ്പുറത്ത് നിന്ന് കാ കാ കാ ...എന്ന് വിളിക്കുന്നുണ്ടാകും...

( തുടരും..... തുടരണോ...?)

മീരയുടെ നീലകണ്ണുകള്‍...

പ്രണയം...എത്ര ഉദാത്തമായ വാക്ക് ... ശരീരത്തിന്റെ വളര്‍ച്ചയിലും മനസിനെ ചെറുപ്പമാക്കുന്ന വികാരം.എനിക്കും ഉണ്ടായിരുന്നു പ്രണയങള്‍;അതിന്റെ പൂര്‍ണ്ണമായ അര്‍ഥത്തിലും അല്ലാതേയും ..

കണ്ണന്‍ എന്ന എന്റെ പേര് മാത്രമായിരുന്നു എന്റെ കൈമുതല്‍..

നമുക്ക് കുറച്ച് വര്‍ഷങള്‍ പിറകോട്ട് പോയി എന്റെ പ്രണയിനികളെ പരിചയപ്പെട്ട് ഉടന്‍ തിരിച്ചു വരാം..

പത്തില്‍ പഠിക്കുന്ന സമയത്ത് - ഷാഹിന

മീശമുളക്കുന്ന പ്രീഡിഗ്രി പര്‍വ്വത്തില്‍ - ദിവ്യ

വായ് നൊട്ടം ഐശ്ചികമായെടുത്ത ഡീഗ്രി വര്‍ഷങളില്‍ -കവിത,ബബിത,കിങിണി,സിജി,റെഷി,പ്രിയ..

ഗുരുതാനന്തര ഗുരുത യുഗത്തില്‍ - അനു,രേശ്മ,ഷിനി,നിയ,ആന്‍...

അവസാനം ജീവിതത്തിന്റെ കടലാസുതോണിയില്‍ സഞ്ചരിക്കുന്ന ഈ സമയത്ത്-ശ്രീപ്രിയ...

( പേരുകള്‍ കല്ലുവച്ച നുണകള്‍)


ഇവരെല്ലവരും എന്റെ ജീവിതത്തില്‍ പലപ്പോഴായി വന്നു പോയവരാണ്.ചിലരുടെ കത്തുകള്‍, ഫോട്ടൊ,കാര്‍ഡ്,മറ്റ് സമ്മാനങള്‍ ഇപ്പോഴും എന്റെയടുത്തുണ്ട്.മറ്റ് ചിലരുടെ പേരുകള്‍ കമ്പ്യൂട്ടര്‍ പാസ് വേഡായും എന്റെ കൂടെയുണ്ട്. ഏതാനും ചിലരുടെ ജീവിതത്തില്‍ അവരുടെ മക്കളുടെ പേരായി ഞാനും ഉണ്ട്..


എന്നാല്‍ ഈ ബൂലോകത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു പ്രണയാനുഭവം;ഇതിലൊന്നും പേരെടുത്തു പറയാത്ത ഒരുവളുമായാണ്.അവളെ ‘നമുക്ക് ’( അതു വേണ്ട ‘ഞാന്‍’ ) മീര എന്നു വിളിക്കാം.


പ്രണയ വിവര പട്ടികയുടെ കാനേഷുമാരിയെടുക്കാന്‍ കൈവിരലുകള്‍ തികയാതെ വന്ന ഗുരുതാന്തര ഗുരുത പഠനകാലത്തിന്റെ അവസാന നാലു ദിവസങളില്‍ ഓട്ടോഗ്രാഫ്,യാത്ര പറയല്‍,സമ്മാനങള്‍, സെമിനാര്‍, പ്രൊജക്ട്,വൈ വ എന്നീ തിരക്കുകളുമായി നടക്കുന്നതിനിടയില്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഒരു പ്ലെയിന്‍ ഗ്ലാസിനു പിറകില്‍ ഒളിപ്പിച്ച അവളുടെ നീല കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നത് ഞാനറിഞു...


കസ്റ്റമേഴ്സിനേയും കാമുകിയേയും പെട്ടന്ന് കൈകാര്യം ചെയ്യണം എന്ന മാര്‍ക്കറ്റിങ് തന്ത്രം മനസിലുള്ളതുകൊണ്ട് പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ അവളുടെയ്ടുത്തെത്തി ഇങനെ പറഞു..


“ എനിക്കു തന്നെ ഇഷ്ടമായി, ഒരുപാട്; ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടിയോട് തോന്നിയ വികാരമല്ല,വഴിയില്‍ നിന്നു സംസാരിക്കാനോ, ഫോണ്‍ ചെയ്യാനോ,ഐസ്ക്രീംകഴിക്കാനൊ ഒന്നും താല്പര്യം ഇല്ല..എന്നാലും ഇഷ്ടമാണ്, രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ വീട്ടില്‍ വരും കല്ല്യാണാലോചനയുമായി അത്രമാത്രം....”

“ താന്‍ എന്തു പറയുന്നു..”

“ഞാന്‍ നാളെ പറഞാല്‍ മതിയൊ?” എന്ന മറുപടിയിലൂടെ അവളുടെ ശബ്ധ്മം ആദ്യമായ് ഞാനറിഞു..

അതു മതി, നാളെ വരുമ്പോള്‍ ഇതു കുടി കൊണ്ടുവരണമെന്നു പറഞ് ബി.എസിയിലെ വീണ തന്ന ഒരു മയില്‍ പീലി അവള്‍ക്കു കൊടുത്തു..

പിറ്റേ ദിവസം രാവിലെ തന്നെ മുണ്ടും ഷര്‍ട്ടും ട്രേഡ് മാര്‍ക്കായ ഗോപിക്കുറിയുമായി കോളേജില്‍ എത്തി;കെമിസ്ട്രി ലാബിന്റെ അടുത്തുള്ള ഇടനാഴിയില്‍ അവളുണ്ടായിരുന്നു..

“ഇന്നു തരാമെന്നു പറഞ രണ്ടു കാര്യങള്‍ ഉണ്ടായിരുന്നു...?”

“രണ്ടും ഒരുമിച്ചു മതിയൊ..?” എന്ന് മറുപടി..

“മതി”

അവള്‍ വലതു കൈ എന്റെ നേരെ പതിയെ നീട്ടി, അതില്‍ ...

ഒരു മയില്‍ പീലിയും ഓടക്കുഴലും മയിലാഞ്ചിയില്‍ വരച്ചിരിക്കുന്നു....

പ്രിയമുള്ളവരേ...

ആ മയില്‍ പീലിയില്‍ ഒരു ചുംബനം കൊടുത്തു തിരിച്ചു നടന്ന ഞാന്‍ ഇപ്പൊ ഗള്‍ഫിലാണ് ,വര്‍ഷങള്‍ രണ്ടില്‍ നിന്ന് അഞ്ചായി,പ്രാരാബ്ധപ്പെട്ടി ഇപ്പോഴും നിറഞുതന്നെ ഇരിക്കുന്നു.അതിനാല്‍ ഇതു വരെ എന്റെ വാക്ക് പാലിക്കാന്‍ എനിക്കായിട്ടില്ല.

വെറും രണ്ട് വരി മാത്രം സംസാരിച്ച് ,ഒരു ദിവസം മാത്രം ഉണ്ടായിരുന്നു എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ക്കാനുള്ള നിമിഷങള്‍ സമ്മാനിച്ച മീരാ.. നിന്റെ കണ്ണടക്കുള്ളില്‍ ഒളിപ്പിച്ചു വച്ച നീല കണ്ണുകള്‍ ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടൊ...?

ഇവിടെ ഈ നരച്ച ആകശത്തിനും വരണ്ട മണ്ണിനുമിടയില്‍ നിന്റെ ഓര്‍മ്മകളാണ് എനിക്ക് കുളിരേകുന്നത്.....