കൊടലന്റെ വിമാനയാത്ര

( വൈകി വായിക്കുന്നവരോട് ഒരു വാക്ക്..എന്റെ അമ്മ പോണ്ടാ..എന്ന പോസ്റ്റ് മുതല്‍ വായിക്കുക..)


“ദേ നോക്ക്യേ കണ്ണാ ആരാ വന്നിരിക്കുന്നത്...”

അതു മറ്റാരുമായിരുന്നില്ല ,എന്നെ ഇവിടെ കൊണ്ടുവിട്ട് മുങ്ങിയ സാക്ഷാല്‍ കൊച്ചച്ചന്‍ ആയിരുന്നു.

ഒരു കള്ളച്ചിരിയുമായി ചക്ക വറുത്തതും കൊറിച്ചിരിക്കുന്ന പുള്ളി എന്നെ കൊണ്ടുപോകാന്‍ വന്നതായിരുന്നു.

രാമന്ദ്രേട്ടന്റെ കൂടെ ഏകാദശി കാണാന്‍ പോകേണ്ട കാര്യം ഓര്‍ത്തപ്പൊ ഞാന്‍ എന്റെ പതിവ് കരച്ചില്‍ തുടങ്ങി...

അപ്പൊ വെല്ലിമ്മ : “ കണ്ണാ വീട്ടില്‍ മണിപാപ്പന്‍ ഗള്‍ഫീന്നു വന്നിട്ടുണ്ട്..നിനക്കെന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നത് എന്നറിയോ..?”

അതോടെ ഏകാദശീം പോയി, കരച്ചിലും പോയി...

അങ്ങനെ ഒരു സഞ്ചി നിറയെ ചേമ്പ്,വെള്ളരി,മാങ്ങ,അരിയുണ്ട,പപ്പാ‍യ,ഒരു കുപ്പി പശുനെയ്യ് എന്നീ സാധനങ്ങളുമായി ഞാന്‍ തറവാട്ടില്‍ തിരിച്ചെത്തി..

വീട്ടിലെ ബാക്കിയുള്ള ഒറ്റ വയസുകാര്‍ മുഴുവന്‍ പലതരം കാര്‍ നിലത്ത് ഓടിച്ചു കളിക്കുന്നു..

അതോടെ മണിപാപ്പന്‍ വന്നത് ഉറപ്പിച്ചു..നേരെ അച്ചമ്മേടെ അടുത്തേയ്ക്ക് ഓടി.

വെല്ലിമ്മേടെ വീട്ടിലെ വിശേഷങ്ങള്‍ക്കൊന്നും മറുപടി പറയാതെ അച്ചമ്മേടെ കട്ടിലിനടിയില്‍ ഞാന്‍ ഊളിയിട്ടു..എന്റെ ഊഹം തെറ്റിയില്ല അതാ ഇരിക്കുന്നു എനിക്കുള്ള കളിസാമാനങ്ങള്‍..!!!

ഒരു കുഞ്ഞി ജെ.സി.ബി.,ഒരു കാര്‍, പിന്നെ ഊതി വീറ്പ്പിച്ചാല്‍ മുയലിന്റെ രൂപം വരുന്ന ഒരു വെളുത്ത ബലൂണ്‍... സംഗതി കൂശാല്‍...ദേണ്ടാ ഒരു പൊതി നിറയെ പലതരം ചോക്ലേറ്റുകള്‍ അച്ചമ്മേടെ വക...

അലിഞ്ഞുതുടങ്ങിയ ചോക്ലേറ്റ് വായിലിട്ട് നേരെ ഉമ്മറത്ത് ചെന്ന് ഞാനും അവരുടെ കൂടെ കളി തുടങ്ങി.പിന്നെ തല്ലായി, പിച്ചലായി, മാന്തലായി...



മണിപാപ്പന്‍ എന്നെ കൊടലന്‍ എന്നാ വിളിയ്ക്കാ....

എന്റെ കുഞ്ഞു സംശയങ്ങള്‍ തീര്‍ത്തു തരുന്ന മണിപാപ്പന് എന്നെ വല്ല്യ ഇഷ്ടായിരുന്നു..( ഇപ്പോഴും)

പാപ്പന്റെ വയറില്‍ ഇടിക്കുക, മുടി പിടിച്ചു വലിക്കുക,പുറത്ത് കയറിയിരിക്കുക,സൈക്കിളില്‍ ചുറ്റുക ഇതൊക്കെയായിരുന്നു കലാപരിപാടികള്‍...

“ പാപ്പന്‍ എങ്ങനെയാ ഗള്‍ഫീന്നു വന്നത്”

“ പ്ലെയ്നില്‍..”

“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”

“പിന്നേ..”

“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”

“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”

“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”

“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

രാത്രി കഞ്ഞിയില്‍ പശുനെയ്യ് ഒഴിച്ച് കുടിക്കുന്നതിനിടയില്‍ ഇതൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍.....

പിറ്റേന്ന് രാവിലെ മുതല്‍ വീട്ടില്‍ ആളുകളുടെ ബഹളമായിരുന്നു..

സുലുവിന് എനിക്ക് പാലുതരാന്‍ പോലും നേരം ഉണ്ടായിരുന്നില്ല..

ഒരു വശത്ത് വേലികെട്ട്, വീട് വൈറ്റ്വാഷ് ...

കൊച്ചച്ചന്‍ ഒരു വലിയ കത്രിക കൊണ്ട് മുറ്റത്തെ ബുഷ് വെട്ടുന്നു..

ഗംഗാരേട്ടനനും ജയചേട്ടനും തുളസിചേട്ടനും മുറ്റത്ത് പന്തല്‍ ഇടുന്നു...??

അപ്പൊഴാ ഞാനറിയുന്നത് മണിപാപ്പന്റെ കല്യാണം ആയി..!!!

അന്ന് ഉച്ചതിരിഞ്ഞ് പാപ്പന്റെ കൂടെ കല്യാണം വിളിക്കാന്‍ പോയി വരുന്ന വഴി എന്നെ ബാര്‍ബര്‍ ഷാപ്പില്‍ കയറ്റി എന്റെ ഹിപ്പി മുടി വെട്ടിച്ചു...

മുടിവെട്ടി വന്ന് എന്നെ കുളിപ്പിയ്ക്കാന്‍ ആര്‍ക്കും നേരണ്ടാര്‍ന്നില്ല..അത്ര തിരക്ക് വീട്ടില്‍..

കല്യാണതലേന്ന് മുറ്റത്തെ പന്തലില്‍ വെളുത്ത അരങ്ങ് മൈദ പശമുക്കി ചാക്കുവള്ളിയില്‍ ഒട്ടിച്ച് തൂക്കുന്ന പരിപാടിയിലെ സഹായി ഞാനായിരുന്നു...

വീട്ടില്‍ വരുന്നവര്‍ക്ക് ഫ്രൂട്ടൊമാന്‍ സ്ക്വാഷ് കലക്കികൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ...

അഛന്‍ അരയില്‍ ഒരു പേനാകത്തിയും തിരുകി കൈകെഴുകാന്‍ ഒരു ഡ്രമ്മില്‍ വെള്ളം നിറയ്ക്കുന്ന തിരക്കിലും..

തെക്കേപുറത്ത് പുതുതായി കെട്ടിയ ഒരു ഷെഡില്‍ നിന്നും നല്ല മണം വരുന്നുണ്ട്..പക്ഷെ പിള്ളേര്‍ക്കൊന്നും അതു വഴി പ്രവേശനമില്ല..

രവിചേട്ടന്റെ പുറത്തു കയറി ഞാന്‍ അതു വഴി പോയി ..അവിടെയതാ...

ഭാനുമ്മായി എന്ന് ഞങ്ങള്‍ വിളിക്കുന്ന അച്ചമ്മേടെ സഹായിയും ഉണ്ണിചേട്ടന്‍ എന്ന മകനും പിന്നെ വേറൊരാളും കൂടി ഒരു കുട്ട നിറയെ ലഡു ഉണ്ടാക്കുന്നു..!!!

ഒരു ലഡുവും കുറച്ച് കറുത്തമുന്തിരിയും എനിക്ക് കിട്ടി...!!!



പ്രിയമുള്ളവരേ...

കല്ല്യാണ ദിവത്തെ കാര്യങ്ങള്‍ ഒന്നും എനിക്കോര്‍മ്മ വരുന്നില്ല...

അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ നല്ല ഓര്‍മ്മയുണ്ട്.....

നാട്ടിലായിരുന്നപ്പൊ പലപ്പോഴും മണിപാപ്പന്റെ കല്യാണ ആല്‍ബം ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്..

പക്ഷേ ആ ദിവസം എനിക്കോര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല..സോറി...



രണ്ട് മൂന്ന് ദിവസം കഴിഞ്ഞാ മണിപാപ്പനെ ഞാന്‍ കാണുന്നത് ...അപ്പൊ പാപ്പന്റെ കൂടെ മോളിമേമ എന്ന് അമ്മ വിളിക്കാന്‍ പറഞ്ഞിരുന്ന രേണുക എന്ന എന്റെ ഇളയമ്മയും ഉണ്ടായിരുന്നു..

മോളിമേമയുടെ വീട് കൊച്ചിയിലായിരുന്നു.

അവര്‍ വന്ന ലോഹിച്ചേട്ടന്റെ കാര്‍ നിറയെ പലഹാരങ്ങളായിരുന്നു..അതു കൊണ്ട് അന്ന് മോളിമേമയെ മൈന്റ് ചെയ്യാനും പറ്റീല...

മോളിമേമയെ പിന്നീട് ഞങ്ങള്‍ മോളിയമ്മ എന്നാക്കി വിളി.മോളിയമ്മയുടെ സംസാരം തനി കൊച്ചിക്കാരുടേതായിരുന്നു...

പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് പാല് കൊടുക്കുക എന്ന ആ സാഹസം മോളിയമ്മ ഏറ്റെടുത്തു...

എന്തോ..മോളിയമ്മ ആ ചടങ്ങ് വല്യ കുഴപ്പമില്ലാതെ ചെയ്തു പോന്നു..

ഒരു മാസത്തിനു ശേഷം മണിപാപ്പന്‍ തിരികെ ഗള്‍ഫില്‍ പോകാറായി...

രാവിലെ തന്നെ ലോഹിചേട്ടന്റെ കാര്‍ മുറ്റത്തെത്തി..

നാളെ രാവിലെ ഈ കാര്‍ വരും എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു കരച്ചില്‍ പാസ്സാക്കി പാപ്പനെ പ്ലെയിന്‍ കേറ്റാന്‍ പോകുന്നവരുടെ ലിസ്റ്റില്‍ എന്റെ പേരുകൂടി ഞാന്‍ ഒപ്പിച്ചെടുത്തിരുന്നു...



കുറേ പുഴകളും പാലങ്ങളും വലിയ കെട്ടിടങ്ങളും കടലും കപ്പലുമെല്ലാം കടന്ന് ഞങ്ങള്‍ കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തി...മോളിയമ്മ കരയുന്നുണ്ടായിരുന്നു..

എല്ലാവര്‍ക്കും റ്റാറ്റ കൊടുത്ത് ഒരു വിമാനത്തിന്റെ പടമുള്ള ബാഗ് തോളിലിട്ട് പാപ്പന്‍ വിമാത്താവളത്തിനുള്ളില്‍ കയറിപോയി...

ഞങ്ങള്‍ വിമാനം പറക്കുന്നത് കാണാനായി ചില്ലിട്ട ഒരു ഹാളിലേയ്ക്കും പോയി....

അവിടെ ചെന്നപ്പൊ കുറേ ആളുകള്‍ കൂടിയിരിക്കുന്നു..എനിക്കാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ ഒന്നും കാണാനും പറ്റുന്നില്ല...വിമാനം വരുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്...എന്റെ മുമ്പിലുള്ള ആളുകള്‍ ആര്‍ക്കോ റ്റാറ്റ കൊടുക്കുന്നുമുണ്ട്...

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല പതിവു പരിപാടി പുറത്തെടുത്തു...!!!

ഒരു ഉഗ്രന്‍ കരച്ചില്‍ അല്ലാതെന്താ...

എന്നിട്ടും ആരും മൈന്റ് ചെയ്യുന്നില്ല....അപ്പൊ കരച്ചില്‍ നിലത്ത് കിടന്നുരുണ്ടായി....
അതോടെ അവിടെ കൂടി നിന്നവരെല്ലാം എനിക്ക് ഉരുളാനായി വഴിവിട്ടു തന്നു, ഞാന്‍ ഉരുണ്ടുരുണ്ട് ആ ചില്ല്ലു ജാലകത്തിനടുത്തെത്തി...ഷര്‍ട്ട്മുഴുവന്‍ പൊടിപുരണ്ട ഞാന്‍ വിമാനത്തിന്റെ പടികയറുന്ന മണിപാപ്പന് നേരെ കൈവീശി...

കഴിഞ്ഞ നവംബറില്‍ ഇങ്ങ് കുവൈറ്റില്‍ വരാനായി ആദ്യമായി വിമാനത്തില്‍ കയറി വെറുതേ കണ്ണടച്ച് പഴയ കാര്യങ്ങള്‍ ഓര്‍ത്തപ്പൊ ആദ്യം മനസില്‍ വന്നത്....


“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”
“പിന്നേ..”
“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”
“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”
“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”
“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

ശരിയാ..ഞാനും ചെറുതായില്ല..

( ചെറുതായിരുന്നെങ്കില്‍.... )

( തുടരും...)

ഹാപ്പി ബനിയനിട്ട കൂട്ടുകാരാ....ഞാനിവിടെയുണ്ട്....

പറ്റിച്ചേ......

സര്‍പ്പക്കാവില്‍ പാലപൂവ്വ് പെറുക്കിയ എന്നെ പിന്നില്‍ നിന്നും വിളിച്ചത് യക്ഷിയോ പ്രേതമോ ആയിരുന്നില്ല, എങ്കിലും കാഴ്ചയില്‍ ഒരു യക്ഷിയെപോലെ തോന്നുന്ന,മുണ്ടും നേര്യതുമുടുത്ത് ഒരു കരിമണിമാലയിട്ട ആ സ്ത്രീ പടിഞ്ഞാറേലെ ഗോപാലന്‍ മാഷുടെ ഭാര്യയയിരുന്നു. വെല്ലിമ്മേടെ വീട്ടിലേയ്ക്ക് പാലുവാങ്ങാന്‍ വരുന്ന വഴി എന്നെ അവിടെ കണ്ടപ്പോള്‍ വിളിച്ചതാ..

“ ഇതെല്ലാം തിന്ന് മോന്റെ വയറെന്തിനാ കേടാക്കുന്നേ” എന്നും പറഞ്ഞ് എന്റെ കീശയില്‍ കിടന്നിരുന്ന കൊട്ടക്കായയും പൂച്ച പഴവും എടുത്തു കളഞ്ഞു.

ഞങ്ങള്‍ നടന്ന് വീടിനടുക്കല്‍ എത്താറായപ്പൊ പശുവിനെ കറക്കുന്ന വെല്ലിമ്മയെ കാണാമായിരുന്നു.

മിണ്ടാതെ പറമ്പില്‍ പോയതിനു വെല്ലിമ്മ എന്നെ അന്ന് ചീത്ത പറഞതായി ഞാന്‍ ഓര്‍ക്കുന്നില്ല.അന്നല്ല ഒരിക്കലും വെല്ലിമ്മ എന്നെ ചീത്ത പറഞ്ഞിട്ടീല്ല. സത്യം.

രണ്ട് ദിവസം കൊണ്ട് വീട്ടില്‍ നിന്നും പോന്നതിന്റെ വിഷമമെല്ലാം മാറിയിരുന്നു.

അന്ന് ഒരു പണിയുമില്ലാതെ നടന്നിരുന്ന രാമചന്ദ്രേട്ടന്റെ കൂടെ വെല്ലിച്ചന്റെ സൈക്കിള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കറങ്ങാന്‍ പോയിതുടങ്ങി.എന്നേയും കൊണ്ട് പോകുന്നതിന്‍ പുള്ളിക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.നളന്ദ സ്ക്കൂളിലെ ഒരു പത്താം ക്ലാസുകാരിയായി ഒരു ചുറ്റികളി നടക്കുന്ന സമയമായിരുന്നു അന്ന്.കൂടെ ഇത്തിരീം പോന്ന ഒരു ചെറുക്കന്‍ ഉണ്ടെങ്കി വെട്ടുവഴിയില്‍ സ്ക്കൂള്‍ വിട്ട നേരത്ത് കറങ്ങി നടന്നാല്‍ ആരും സംശയിക്കില്ലല്ലൊ...കാര്യം എന്നേയും കൊണ്ടാ കറങ്ങാന്‍ പോകുന്നതെങ്കിലും രണ്ടു മിനിറ്റ് നേരത്തേയ്ക്ക് എന്നെ അന്തോണീടെ പീടികയിലിരുത്തി പുള്ളി ഒറ്റ മുങ്ങലാ..അതു അവളേന്നു ലവ് ലെറ്റര്‍ വാങ്ങാനുള്ള പോക്കായിരുന്നു എന്നത് ഇപ്പൊ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കു മനസിലായി.

രാമന്ദ്രേട്ടന്‍ ഒരു സുന്ദരകുട്ടപ്പനായിരുന്നു.എന്നും രാവിലെ ഹമാം സോപ്പില്‍ ഒരു കുളി,ഒപ്പം ഒരു ബാര്‍സോപ്പുകൊണ്ട് തന്റെ ബാറ്റ ചെരുപ്പും വെളുപ്പിച്ച് ചവിട്ടു പടിയില്‍ ചാരിവയ്ക്കും,പിന്നെ വട്ട ചീര്‍പ്പോണ്ട് തലമുടി നേരെ പിന്നിലേയ്ക് ഈരിയൊതുക്കും.ഞാനന്നാ കാണുന്നത് മുടി പിന്നീയ്ക്ക് ഈരുന്ന വിദ്യ. കാരണം അന്ന് എന്റെ സ്റ്റൈല്‍ ഹിപ്പി ആയിരുന്നു, പോരാത്തതിന് അതില്‍ ഒരു കിളിക്കുടും, പലതരത്തിലുള്ള കിളിക്കൂട് വച്ച തലമുടി,ഉരുളന്‍ ചീര്‍പ്പില്‍ ചുരുട്ടിയെടുത്ത മുടി എന്നിങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. എന്റെ വായും പൊളിച്ചുള്ള നോട്ടം കണ്ട് പുള്ളി പറയാ ‘“ഇതാടാ റഹ്മാന്‍ സ്റ്റൈല്‍..”

ഒരാഴ്ചകൊണ്ട് ആ നാട്ടുകാരുമായി നല്ല പരിചയത്തിലായി ഞാന്‍....

എന്നും രാവിലെ ഒരു കുട്ട നിറയെ പുഴമീനുമായി വരുന്ന കണക്കി തള്ള അന്നും ഇന്നും ഒരു പോലുണ്ട്..കണക്കി തള്ളയുടെ ത്രാസ്സ് ഒരു ഇരുമ്പു വടിയായിരുന്നു, ഒരറ്റത്തെ കെട്ടിയ പാത്രത്തില്‍ മീനുമിട്ട് നടുക്കിലെ ചരടില്‍ പിടിച്ചു തൂക്കം നോക്കുന്ന വിദ്യ എനിക്കന്നും ഇന്നും പിടികിട്ടീട്ടില്ല.

അതു പോലെ ചന്തിയില്‍ കുറേ കത്തിയും ഒരു ചെപ്പില്‍ ചേറും നിറച്ച്, ഒരു കഷണം നീല തുണിമാത്രമുടുത്ത് കള്ളു ചെത്താന്‍ പോകുന്ന ശങ്കരേട്ടന്‍...

സന്ധ്യാസമയങ്ങളില്‍ രാമനാമം ചൊല്ലുന്ന കിഴക്കേലെ കമലമ്മായി,എപ്പോഴും കാക്കി ഷര്‍ട്ടുമിട്ട് നടക്കുന്ന കമലമ്മായീടെ ഭര്‍ത്താവും കേ.കെ.മേനോന്‍ ബസ്സിന്റെ വളയം പിടുത്തക്കാരനുമായ സ്വാമിനാഥമ്മാന്‍..

ഒരു ദിവസം പത്ത് തവണയെങ്കിലും ലൂണയും ഓടിച്ച് പീടികയില്‍ പോകുന്ന കരുണമ്മാന്‍..

പേരറിയാത്ത എന്തോ അസുഖമുള്ള പുള്ളീടെ മകള്‍ മീനചേച്ചി..

എപ്പോഴും ഒരു കൈക്കോട്ടും പിടിച്ച് നടക്കുന്ന ലക്ഷ്മണേട്ടന്‍,

പോലീസുകാരന്‍ നരേന്ദ്രേട്ടന്‍

ഒരു കാറ്റുവീശിയാല്‍ പറന്നുപോകുമെന്നു തോന്നിക്കുന്ന ഗോപാലന്മാഷ്..

നടക്കുമ്പൊ രണ്ട് മുട്ടും കൂട്ടിമുട്ടുന്ന ബ്രോക്കര്‍ സായ്‌വ്;സിന്ദേച്ചിക്ക് എന്നും ഓരോ ആലോചനകളുമായി വരുന്ന സായ്‌വിന്‍ വെല്ലിമ്മ കൊടുത്ത ചായക്കൊ വെല്ലിച്ചന്‍ കൊടുത്ത പത്തുറുപ്പികകള്‍ക്കോ സായ്‌വ് എടുത്ത് കൊണ്ട് പോകുന്ന തേങ്ങകള്‍ക്കോ ഒരു കണക്കും ഉണ്ടായിരുന്നില്ല..

ഒരു ദിവസം രാവിലെ വെട്ടു വഴിയില്‍ പൊടി പറത്തിക്കൊണ്ട് വന്ന അംബാസിഡര്‍ കാര്‍ വെല്ലിമ്മേടെ അപ്പുറത്തെ വീട്ടില്‍ നിര്‍ത്തുന്നത് കണ്ട് സിന്ദേച്ചി എന്നെ വിളിച്ചു പറഞ്ഞു “ കണ്ണാ ദാ നിനക്കു കളിക്കാനായി ഒരാള്‍ വന്നിട്ടുണ്ട് ആ കാറില്‍ .....” കാറില്‍ നിന്നും എന്റെ അതേ പ്രായമുള്ള ഒരു പയ്യന്‍ ഇറങ്ങുന്നത് കണ്ട് “ ഓഹ് സമാധാനമായി കളിക്കാന്‍ ഒരാളെ കിട്ട്യേലോ..”എന്നു മനസില്‍ പറഞ്ഞു.

അന്ന് വൈകുന്നേരം സിന്ദേച്ചീടെ കൈയ്യും പിടിച്ച് അവന്‍ വരുന്നതുകണ്ട് ഞാന്‍ തുള്ളിചാടി...

വൈകാതെ ഞാന്‍ ആ സത്യം മനസിലാക്കി

ഒരു കട്ടി കണ്ണടയും ഹാപ്പി ബനിയനുമിട്ട് വന്ന എന്റെ കളികൂട്ടുകാരന്‍ ഇന്നു രാവിലെ ഇവിടെയെത്തിയത് ബോംബേന്നായിരുന്നു.അവന് ഇംഗ്ലീഷല്ലാതെ വേറെ ഒന്നും അറിയില്ല..!!!!

ഇതു വരെ സ്ക്കൂളീ പോകാത്ത ഞാനും ബോംബെലെ സ്ക്കൂളീല്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ പടിക്കുന്ന വിലേഷ് എന്ന ഹാപ്പി ബയനിയന്‍ കാരനും പെട്ടന്ന് ചങ്ങാതിമാരായി..

ഏതൊക്കെയോ ഭാഷയില്‍ ഞങ്ങള്‍ കള്ളനും പോലീസും കളിച്ചു, പറമ്പു മുഴുവന്‍ ഓടികളിച്ചു, വെള്ളം കുടിപ്പിക്കാനായി അഴിച്ചു വിടുന്ന പശുകുട്ടിയെ ഓട്ടിച്ചും,പേരമരത്തില്‍ ഊഞ്ഞാലാടിയും,ശിവരാമന്‍ കെട്ടി തന്ന ഓല പമ്പരം കറക്കിയോടിയും , ഓട്ടത്തിനിടെ വീണ് കാലു പോറിയത് പരസ്പരം വീട്ടില്‍ പറയാതിരുന്നതും....രണ്ടാഴ്ചയ്ക്കു ശേഷം അതേ കാറ് അവനേയും കൊണ്ട് പൊടി പറത്തി പോകുന്നത് തട്ടിന്മുകളിലെ ജനലിന്റെ മരയഴിയിലൂടെ നോക്കി നിന്നതുമെല്ലാം കഴിഞ്ഞ് ഇന്നേയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു....

ഒരു മാസം മുന്‍പാ ഓര്‍ക്കൂട്ടില്‍ പരതി നടക്കുന്നതിനിടെ അവിചാരിതമായി ആ പേരു കാണുന്നത്..

വിലേഷ് .....

മുംബൈ...

പ്രൊഫഷന്‍: ഡോക്ടര്‍

അത് അവന്‍ തന്നെയായിരുന്നു..

ഒരു സോഡകുപ്പി കണ്ണടയും ഹാപ്പി ബനിയനുമിട്ട് എന്റെ കൂടെ കളിച്ചു നടന്ന....

അവനോട് പറയാന്‍ ഒരു പാടുകാര്യങ്ങളുണ്ടായിരുന്നിട്ടും ഞാനൊരു ഫ്രണ്ട്സ് റിക്കൊസ്റ്റ് അയച്ചില്ല...

ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുറച്ചു ദിവസം മാത്രം കളിച്ചു നടന്ന എന്നെ അവന് ഓര്‍മ്മ വന്നില്ലങ്കിലോ...

( തുടരും...തുടര്‍ന്നേ പറ്റൂ എനിക്ക്....)