മൈതാനത്തെ കൂട്ടുകാര്‍ -- ഭാഗം ഒന്ന്

ദേശീയ പാതയുടെ അരികില്‍ ഒരു വലിയ സ്ക്കൂള്‍ , സ്ക്കൂളിനോടു ചേര്‍ന്ന് വിശാലമായ മൈതാനം,അതിനപ്പുറത്ത് ഒരു ടീച്ചേഴ്സ് ട്രൈയ്നിങ് കോളെജ്.മൈതാനത്തിന്റെ ഒരു മൂലയില്‍ വളരെ ചെറുതും പഴയതുമായ ഒരു പീടിക. പീടികയുടെ അരികില്‍ ഇതേ കോളേജിന്റെ വനിത ഹോസ്റ്റല്‍. മൈതാനത്ത് കലപില കൂട്ടുന്ന കുട്ടികളെയും,അപ്പുറത്തെ കോളെജിലെ സാരിയുടുത്ത കുട്ടികളുടെ കലപിലയും നമുക്ക് ഈ പീടികയിലിരുന്നാല്‍ വ്യക്തമായി കാണാം. ചായകുടിക്കാനും,സിപ്പ് അപ്പ് വാങ്ങാനുമായി മാഷുമാരും കുട്ടികളും ഇവിടെ വന്നും പോയികൊണ്ടിരുന്നു.ഇതേ കടയുടെ പിറകിലായുള്ള കുടുസ്സുമുറിയില്‍ ഹാ‍ന്‍സ് വായില്‍ തിരുകിയ പത്ത് തോറ്റ പിള്ളേരുടെ കാരംസ് കളി ആരെയും ശല്ല്യ പെടുത്താതെ നടക്കുന്നു... എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആകാശത്തിനു കീഴെയുള്ള ഒരുപാട് കാര്യങ്ങളെക്കുറിച്ച് വായ് തോരാതെ സംവദിച്ചും ഇടയ്ക്കിടെ ചായയും പുകയിലയും അകത്താക്കിയും കുറച്ചുചെറുപ്പക്കാര്‍ ..അവരുടെ പേരുകള്‍ കടയിലെ പറ്റുപുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം..


സുനില്‍, രതീഷ്,ദാസന്‍, അരുണ്‍, സായൂജ്,സന്തോഷ്.


സുനില്‍ വയസ്സ് മുപ്പത്.


കായികാദ്ധ്യാപകനാകാനുള്ള പഠനം കഴിഞ്ഞ് ഗള്‍ഫ് വഴി കര്‍ണ്ണാടകയില്‍ എത്തി,ബാര്‍ നടത്തി കൈ പൊള്ളി സ്വന്തമായുള്ള അംബാസിഡര്‍ കാറുമായി എന്നും രാ‍വിലെ ജീന്‍സ് ഷര്‍ട്ടും പാന്റുമിട്ട് ഈ കടയില്‍ എത്തുന്ന നാട്ടുകാരുടെ സുനിമാഷ്..


രതീഷ്: കമ്പ്യൂട്ടര്‍,English, സിനിമാഗാനം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ നല്ല വിവരമുള്ള ഒരു നടുവേദനക്കാരന്‍.


ദാസന്‍: K.S.R.T.C. ബസിന് കല്ലെറിഞ്ഞ വകയില്‍ ഒമ്പതാംക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ചുമരെഴുത്തുകാരന്‍.


സായൂജ്: Diploma in Electronics and Telecommunication ബിരുദധാരി.രാത്രിമുഴുവന്‍ internet ല്‍ പരതിനടന്ന് രാവിലെ ഉറക്കച്ചടവോടെ വരുകയും,സുനിമാഷുടെ കാറിനുള്ളില്‍ ചീട്ടുകളിച്ച് സമയപോക്കുന്ന ഒരു ഇരുപതുകാരന്‍.


സന്തോഷ്: കൊക്കുവായില്‍ സന്തോഷ് എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും.പോക്കറ്റില്‍ ഒരു ടെസ്റ്ററുമാ‍യി നടക്കുന്ന നാട്ടുകാരുടെ സ്വന്തം ഇലക്ട്രീഷന്‍ ; തീവ്ര ഹിന്ദുവാദി.മദ്യപാനം മൂലം കുടുംബം നശിപ്പിച്ച പിതാവിനെ പറ്റി എന്നും പരിതപ്പിക്കുന്ന ഒരു O.C.R. fan..
അരുണ്‍.
പ്രായം ഇരുപത്തിനാല്.ബി.എ.ബിരുദധാരി,സുന്ദരന്‍. രജനികാന്ത്,കമലഹാസന്‍, എം.ടി.,ബാബുരാജ്,എന്നിവരുടെ ആരാധകന്‍.രാവേറെ വായിക്കുകയും,നന്നായി എഴുതുകയും,അതിലും നന്നായി പാടുകയും, ദിവസം ഇരുപത് വില്‍സ് വലിക്കുകയും ചെയ്യുന്ന പുള്ളി നാട്ടിലെ മിമിക്രി ട്രൂപ്പിലെ വിസിറ്റിങ്ങ് പ്രേംനസീറുമാണ്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കളികുടുക്കയുമായി പോകുകയും എല്ലാവരും ചറപറ പഠിക്കുമ്പൊ കളിക്കുടുക്കയിലെ കുഞ്ഞികഥയും വായിച്ചിരിക്കുകയും റിസള്‍ട്ട് വരുമ്പൊ കൃത്യമായി പാസ്സാകുകയും ചെയ്യുന്ന ഒരു ഒരുവന്‍ ...


ഇവരുടെ ഇടയിലേയ്ക്ക് ഒരു വിരുന്നുകാരനായി ഞാനും.


കാലം അവര്‍ക്ക് പുതുതായി ഒന്നും നല്‍കാതെ കൊണ്ടുപോകുമ്പോള്‍ അവര്‍ക്കിടയിലേയ്ക്ക് ഒരു കൂട്ടം പെണ്‍കുട്ടികള്‍ കടന്നു വന്നു,അടുത്ത കോളെജില്‍ പുതുതായി എത്തിയവരായിരുന്നു അവര്‍. അത്യാവശ്യ സാധങ്ങള്‍ വാങ്ങാനായി വൈകുന്നേരങ്ങളില്‍ അവര്‍ മടികൂടാതെ ഇവരുടെ താവളമായ ഈ കടയില്‍ വരിക പതിവായി.

തുടരും....

അമ്മ പോണ്ടാ....

പ്രിയമുള്ളവരേ....

പണ്ട് പണ്ട് അങ് മൈസൂരില്‍ ടിപ്പു സുല്‍ത്താന്‍ എന്നു പേരായ ഒരു കാര്‍ന്നോര്‍ ഉണ്ടായിരുന്ന വിവരം നിങള്‍ക്കറിയാമല്ലൊ..? പുള്ളി ഒരിക്കല്‍ പരിവാര സമേതം കേരളത്തില്‍ വന്നെന്നും ഗുരുവായൂര്‍ അമ്പലം പണിയാന്‍ സ്ഥലം കൊടുത്തെന്നും ഒക്കെയുള്ള വാര്‍ത്തകളും നിങളുടെ അറിവില്‍ ഉണ്ടല്ലൊ...സ്ഥലത്തിന്റെ തീറ് കഴിഞയുടനെ ടിയാ‍ന്‍ നേരെ തെക്കൊട്ട് വച്ച്പിടിച്ചു .ഇപ്പോഴത്തെ ദേശീയപാത പതിനേഴു വഴിയാ‍ണു യാത്ര.പീരങ്കിയും ടീമും അതുവഴിയും കുതിരപട കുറച്ചു പടിഞാറോട്ടുമാറിയുള്ള സമാന്തരമായ മറ്റെരു വഴിയില്‍ലൂടെയും കാലാള്‍പട കുറച്ചു കിഴക്കുമാറിയുള്ള വഴി തെരഞെടുത്തു...കാലക്രമത്തില്‍ ആ രണ്ടു വഴികളെയും വെസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡെന്നും ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡേന്നും വിളിച്ചുപോന്നു. .. ഇത്രയും ചരിത്രപരമായി വളരെ വേണ്ടപ്പെട്ടുകിടക്കുന്ന കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡിനരികില്‍ ഇപ്പൊ കണ്ണമ്പുള്ളിപുറം എന്നു പറയുന്ന ദേശത്താണ് ഈയുള്ളവന്റെ ജനനം. നിറയെ കശുമാവിതോട്ടങളും, രാമച്ചകൃഷിയും,തെങും,കവുങും,നെല്ലും,ജാതിക്കയും വിളയുന്ന ഒരു സുന്ദര ഭൂമി...

പടിഞാറ് അറബിക്കടല്‍, കിഴക്ക് കനോലികനാലും ഞങളുടെ ഈ കൊച്ചുരാജ്യത്തെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചുപോന്നു...

ഒരേക്ര നാല്പത്തെട്ട് സെന്റ് ഒത്ത ചതുര പ്ലോട്ട്.,അതില്‍ വലിയെരു കുളം,ഒരു തൊഴുത്ത്,ഒരു പശു,വിറകുപുര,കവുങ്,പിന്നെപ്ലാവ്, സപ്പോട്ട,ചെമ്പകം,മുട്ടപഴം,ബബ്ലുസ് നാരകം,മഹാഗണി,പ്ലിയൂര്‍മാവ്,കൊളമ്പ് മാവ്, വലിയെരു കണിക്കൊന്ന;ഇതിനിടയില്‍ ഒരു ഇരു നില മാളിക. റോ‍ഡില്‍ നിന്നും മുറ്റം വരെ രണ്ടരികിലും വൃത്തിയായി വെട്ടിയൊതുക്കിയ ബുഷ്...ഈ ലോകത്താണ് ഞാന്‍ ജനിച്ചതും,മുള്ളിയതും,അപ്പിയിട്ടതും,മണ്ണ് തിന്നതും,കശുമാവില്‍ നിന്നും കുളത്തിലേക്കെടുത്തു ചാടിയതും,അമ്മ എന്നെ തല്ലാന്‍ ഓടിച്ചതും,അതിനിടയില്‍ എപ്പൊഴൊ വളര്‍ന്നതും ..

അച്ചാച്ചനും,അച്ചമ്മയും അവരുടെ അഞ്ച് മക്കളും അവരുടെ ഭാര്യമാരും പിന്നെ എന്നെപോലെ അഞ്ചുപത്തെണ്ണവും ആയിരുന്നു ഞങളുടെ റേഷന്‍ കാര്‍ഡിലെ അംഗങള്‍...ഒരാണും രണ്ടുപെണ്ണും ആയിരുന്നു എന്റെ അഛന്റെ വക..അമ്മേം അഛനും ടീചര്‍മാരായിരുന്നതിനാലും, ഈയുള്ളവന്റെ കയ്യിലിരുപ്പിനാലും എന്നെ നോക്കാനായി “സുലോചന എന്ന സുലു” റേഷന്‍ കാര്‍ഡില്‍ പേരില്ലാതെ ഞങളുടെ കൂടെ താമസിച്ചുപോന്നു.

എന്നും രാവിലെ “ അമ്മ പോണ്ടാ‍...“ എന്നു കരഞുകൊണ്ടാണു എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അമ്മ എന്നും സ്കൂളില്‍ പോയികൊണ്ടിരിന്നിരുന്നു..

രാവിലത്തെ പതിവു കരച്ചില്‍ കഴിഞാല്‍ ഒരു ഗ്ലാസ് പാലുമായി സുലു വരും ,ചുണ്ടിനും ഗ്ലാസിനുമിടയിലെ ആ മത്സരത്തിനു ശേഷം ഗ്ലാസിനടിയിലെ കലങാത്ത പഞ്ചസാര എന്റെ വായില്‍ കുത്തിക്കേറ്റി വിജയശ്രീ ലാളിതയായി സുലു പോകുമ്പോള്‍ എന്റെ ഒരു ദിവസത്തിന്റെ രണ്ടാം ഭാഗം അവസാനിച്ചിരിക്കും...

പാലുകുടി കഴിഞാല്‍ നേരെ പുറത്തിറങുകയാ‍യി...

പറമ്പില്‍ പണിയെടുക്കുന്ന അപ്പുചേട്ടന്‍, നാരായണചേട്ടനുമായാണു പിന്നെ കൂട്ട്.അവരുടെ നോട്ടക്കാരനായി നാലു വയസുകാരന്‍ ഞാനും..പറമ്പ് പണി,വിറകുപുരകെട്ട്,വേലികെട്ട്, കുളം പിടുത്തം,തെങിനു നനക്കല്‍ തുടങി എല്ലാ നാട്ടുപണികളിലും കുഞിപുലിയായി ഞാനും ഉണ്ടായിരുന്നു.

ഇതിനിടയില്‍ മീന്‍ കാരന്‍ മമ്മൂഞിയ്യുടെ പൂയ്യ്... എന്ന വിളി കേട്ടാ‍ല്‍ പറമ്പിന്റെ ഏതു മൂലയില്‍ നിന്നും ക്ലച്ച് ചവിട്ടാതെ ഗിയറിട്ട് ഞാന്‍ ഓടിയെത്തും..ഒരു പൂച്ചയെപോലെ ഞാനും ആ സൈക്കിളിനുചുറ്റും നടക്കും.ആ മീന്‍ കുട്ടയുടെ ഉള്‍ഭാഗം കാണുക എന്നത് അക്കലത്തെ എന്റെ ജീവിതാഭിലാഷമായിരുന്നു.കുട്ടയിലേക്കുള്ള എന്റെ ഏന്തിവലിഞ നോട്ടം കണ്ട് പാവം തോന്നി ഒരു ഐസുകട്ട എനിക്കും ഒരു കുഞിമീന്‍ എന്റെ കൂടെയുള്ള പൂച്ചക്കും ഇട്ടുതരും...

ഐസുകട്ട അലിയുന്നതുവരെ വീട്ടില്‍ തന്നെയുണ്ടാകും. പിന്നെ റോഡിലൂടെ നടന്നു പോകുന്ന രവിചേട്ടനെ കാത്തിരുപ്പാണ്. പുള്ളി അറിയപ്പെടുന്ന രാഷ്ടീയപ്രവര്‍ത്തകനും എന്റെ അയല്‍വാസിയുമാണ്. വേലിക്കപ്പുറത്തുനിന്ന് രവിചേട്ടന്റെ തല കണ്ടാല്‍ രവി ചേട്ടാ.....എന്ന എന്റെ നീട്ടിയുള്ള വിളി കേട്ട് ആള്‍ നേരെ വീട്ടില്‍ വന്ന് എന്നെ കുനാങ്കുട്ടിയാക്കി ( പുറത്തിരുത്തി) നേരെ സി.വി.സെന്റര്‍ എന്നു വിളിക്കുന്ന ഞങളുടെ ടൌണില്‍ പോകും( രണ്ട് മൂന്ന് പലചര്‍ക്കുകട,പൊടിമില്‍, സൈക്കിള്‍ കട,ചായപീടിക,തുന്നല്‍ക്കട,പച്ചക്കറിക്കട,ബാര്‍ബര്‍ഷോപ്പ് അവിടെയുണ്ട്....) .

മാമുദുക്കയുടെ ചായപീടികയില്‍ നിന്ന് ഒരു നെയ്യപ്പം, ദിവാകരേട്ടന്റെ പലചരക്കുകടയില്‍ നിന്ന് കല്‍ക്കണ്ടവും കഴിച്ച്, ഉപ്പ് പെട്ടിയുടെ മുകളില്‍ കാരംസ് കളിക്കുന്ന ചേട്ടന്മാരുടെ മടിയിലിരുന്ന് ഉച്ചവരെയുള്ള സമയം തീര്‍ക്കും...

പിന്നെ അയലക്കറിയും അഞ്ച് പപ്പടവും കൂട്ടി ഊണുകഴിക്കും.ഈ സമയത്ത് അച്ചാച്ചന്‍ ഊണ് കഴിഞ് കാക്കകള്‍ക്കുള്ള ഒരു ഉരുള ചോറുമായി കിഴക്കേപ്പുറത്ത് നിന്ന് കാ കാ കാ ...എന്ന് വിളിക്കുന്നുണ്ടാകും...

( തുടരും..... തുടരണോ...?)